Tuesday 29 October 2013

മുടിയില്ലാത്തവർ ഭാഗ്യവാന്മാർ.

ഇന്നലെക്കണ്ട 'മലിംഗ' മുടിയനോട് തോന്നിയത് 
അസൂയയായിരുന്നോ?
ഛെ! അസൂയയോ? എനിക്കോ? എന്തിനു!?
മുടിയില്ലാത്തവർ ഭാഗ്യവാന്മാർ.
മുടിയില്ലാതിരിക്കുന്നതിനും ഉണ്ട് കുറെ ഗുണങ്ങൾ.

മുടി കൊഴിയില്ല. ചുരുളില്ല. വളയില്ല.
ചീപ്പും കണ്ണാടിയും വേണ്ട.
മാസം 50 രൂപ പാഴാക്കണ്ട.
മഴ നനഞ്ഞാൽ പണി പിടിക്കില്ല.
വെയിലടിച്ചാൽ വിയര്പ്പ് താഴില്ല.
കുളിച്ചുകഴിഞ്ഞുള്ള സർക്കസുവേണ്ട.

മുടിയന്മാരുടെ ഇടയിലൊരു മൊട്ടത്തല ഐശ്വര്യം തന്നെ.
നാല് പേര് നോക്കും.
മറ്റൊരു മോട്ടയെ കണ്ടാൽ ഓസിനൊരു ചിരിയും!
മുടിയില്ലാത്തവനുമുണ്ട് ഒരുപാടു സൗഭാഗ്യങ്ങൾ.
മുടിയുള്ളവൻ ആലോചിച്ചാൽ കിട്ടുക കുറെ അസൗകര്യങ്ങൾ മാത്രം!
അപ്പോൾ അസൂയ തോന്നേണ്ടത് ആര്ക്ക്??
മുടിയില്ലാത്തവര്ക്കോ മുടിയന്മാര്ക്കോ???

ഒരു പ്രാര്ത്ഥന. ഒരേയൊരു പ്രാര്ത്ഥന.
ഒരു കല്യാണം കഴിയുന്ന വരെ
ഫഹദിക്കയുടെ പടങ്ങൾ എല്ലാം 100 ദിവസം ഓടിച്ചേക്കണേ....

Saturday 24 August 2013

ഭ്രാന്ത്

ഒറ്റച്ചെവിയന്റെ കിറുക്കിനെ 
പ്രണയിച്ചവർ നമ്മൾ.
ആർട്ട് ഗ്യാലറിയിലെ ചുവരിൽ 
സൂര്യകാന്തിപ്പൂക്കളെക്കണ്ട് 
മതിമറന്നവർ നമ്മൾ.
അസ്തമയസൂര്യന്റെ കുസൃതികളിൽ,
ചെമപ്പിനേക്കാൾ മഞ്ഞയെ 
സ്നേഹിച്ചവർ നമ്മൾ.
ഇന്ന് ഈ ക്യാൻവാസിൽ 
നിന്റെ ചിത്രമെഴുതി തീർക്കുമ്പോൾ,
നിന്റെ കണ്ണുകളിൽ 
അനുരാഗത്തിന്റെ ഭ്രാന്ത് 
തീപടർത്തുന്നത് കാണുമ്പോൾ,
ഒരു ചോദ്യം,
ഒരേയൊരു ചോദ്യം.
പകുത്തു തന്നുകൂടെ നിന്റെ ഇടം ചെവി,
നിന്റെ പ്രണയത്തിന്റെ,
നമ്മുടെ വിഭ്രാന്തികളുടെ,
സ്മരണയ്ക്കായി.

Friday 23 August 2013

ദേശീയ പതാക

ചുവപ്പ്. പച്ച. വെള്ള.
തോരണങ്ങൾ നിറം മാറി മാറി അണിഞ്ഞു നിന്നു.
പക്ഷെ, പുകയുടെ നിറം കറുപ്പ് തന്നെ ആയിരുന്നു.
എന്റെ ജനാലചില്ലിൽ അത് മങ്ങൾ വീഴ്ത്തിയിരുന്നു.
നന്ന്.
എനിക്കൊരു മറ ആവശ്യമായിരുന്നു.

വെസ്പ സ്കൂട്ടറിന്റെ മുന്നിൽ 
കുളിച്ചൊരുങ്ങി സുന്ദരിയായി നിന്ന 
ഏഴു വയസുകാരിയുടെ കയ്യിൽ നിന്നും
ഒരു പ്ലാസ്റ്റിക് പതാക താഴെ വീണു.
അത് ആര് കൈക്കലാക്കും എന്നറിയാൻ 
ഞാനെന്റെ മറയ്ക്കു പിന്നിൽ 
അക്ഷമനായി നിന്നു.
പക്ഷെ, ആരും വന്നില്ല.
ഗാന്ധി പണ്ടേ പ്രതിമയും കടലാസും ആക്കപ്പെട്ടിരുന്നു.
ഭാരതാംബ കുത്തക മുതലാളിമാരാൽ 
ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.
വഴിനടന്നവരാകട്ടെ,
'ഫ്രീഡം ഓഫർ' കൈക്കലാക്കാൻ 
തിരക്ക് കൂട്ടുന്നവരായിരുന്നു.
ദേശസ്നേഹമില്ലാത്ത പരിഷകൾ!!!

"എങ്കിൽ പിന്നെ തനിക്കു എടുത്തുകൂടേ?"
എന്ന് ചോദിക്കരുത്, സുഹൃത്തേ.
ആ ഐറ്റത്തിനു ഞാൻ കാശു മുടക്കിയിട്ടില്ലല്ലോ!!!

Thursday 22 August 2013

ഇരകളുണ്ടാവുന്നത്...

കലിതുള്ളി നിന്ന എതിരാളിയുടെ മുന്നിൽ
ഇരയുടെ ശിരസ്സ്‌ 
കുറ്റബോധത്താൽ താണു.
കൂപ്പുകൈകളോടെ,
നിറകണ്ണുകളോടെ,
അയാൾ കെഞ്ചി.
"ദയവുണ്ടാവണം.
വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടു ദിവസം രണ്ട്.
എല്ലും തോലുമായ ഭാര്യ.
വിശന്നു കരയുന്ന കുഞ്ഞുങ്ങൾ.
ഒരു അവധി കൂടി....."
എതിരാളിയുടെ മനസ്സ് പൂർവ്വ കാലത്തിലേയ്ക്ക് പോയി.
അയാൾക്ക്‌ ദയവുണ്ടായി.
കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ച്,
ഉടുമുണ്ട് വീണ്ടും മുറുക്കിയുടുത്ത്,
ഇര നിരത്തിലേയ്ക്കിറങ്ങി.
നാലടി വെച്ച് ശിരസുയര്ത്തി.
ഇന്ന് രാവിലെയും തിരഞ്ഞ മുഖം,
അതാ,
എതിരെ വരുന്നു.
വീണ്ടും നാലടി.
രണ്ടു ബട്ടണുകൾ പൊട്ടിച്ച് 
ഇരയുടെ കൈ 
അവന്റെ കഴുത്തിലേയ്ക്കു ചെന്നു.
"ഒറ്റ വാക്ക്. എപ്പോ തരും???"
അടുത്ത ഇര!!!
അയാളും കരഞ്ഞു.
ആ ക്ലീഷേ ഡായലോഗ് വീണ്ടും മുഴങ്ങി.
"ദയവുണ്ടാവണം.
വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടു ദിവസം രണ്ട്.
എല്ലും തോലുമായ ഭാര്യ.
വിശന്നു കരയുന്ന കുഞ്ഞുങ്ങൾ.
ഒരു അവധി കൂടി....."
ഇനി ദയവുണ്ടാവേണ്ടത് പഴയ ഇരയ്ക്കാണ്.
പഴയ ഇരയുടെ മനസും യാത്ര പോയി.
പൂർവ്വ കാലത്തിലേയ്ക്കല്ല,
അടുത്ത വളവിന്കലുള്ള തന്റെ വീട്ടിലേയ്ക്ക്.
ദയവു വാക്കായി പരിണമിക്കണം, ഇനി.
അതുണ്ടായില്ല.
പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ പക്ഷെ,
അയാള് ഓര്ത്തില്ല.
അയാളുടെ സാമൂഹിക അവബോധം ഉണര്ന്നു.
'ഇന്ന് ഞാൻ ദയ കാട്ടിയാൽ,
നാളെ ഇവൻ മറ്റൊരുത്തന്റെ 
കഴുത്ത് ഞെരിക്കും.
അവൻ അടുത്തവന്റെ.
ഇനി ആര്ക്കും എന്നെപ്പോലെ 
ക്രൂരനാവേണ്ടി വരരുത്.
ഇനിയും ഇരകളുണ്ടാവരുത്"
പിന്നെ, വാക്കായി പരിണമിച്ചത്‌ ദയ ആയിരുന്നില്ല.
ബീപ്. ബീപ്.
ബീീീീീീീപ്!!!

       *******

പതിനെട്ടു നില കെട്ടിടത്തിന്റെ ഉച്ചിയിലുള്ള 
ശീതികരിച്ച മുറിയിൾ 
താനെഴുതിയ കവിത നോക്കി കവി പുളകം കൊണ്ടു .
അവസാനം ഒത്തില്ലെങ്കിലും 
മൂന്നു 'ബീപ്' കൊള്ളിച്ചതിന്റെ സന്തോഷം
അയാളുടെ മുഖത്ത് നിറഞ്ഞു തുളുമ്പി.
ചായക്കോപ്പയുമായി, എന്നത്തെയും പോലെ,
അയാൽ താഴെ തിരക്കിട്ട് നീങ്ങുന്ന 
മനുഷ്യജന്മങ്ങളെ നോക്കി.
പത്തു രണ്ടായിരം കൊല്ലമായി 
ഈ കളി തുടങ്ങിയിട്ട്.
ഇപ്പളെങ്കിലും ഒന്ന് നന്നായിക്കൂടെ.
പണത്തിനു വേണ്ടിയുള്ള ഈ പരക്കം പാച്ചിൽ,
ഇത് എവിടെ ചെന്നാണ് നില്കുക.
അയാള് അറിയാതെ നെടുവീര്പ്പിട്ടു.
രണ്ടു തവണ!
കഴിഞ്ഞ ആഴ്ച അയാൾ എഴുതിയ,
'മനുഷ്യത്വം നഷ്ടപെടുന്ന മനുഷ്യർ' എന്ന ലേഖനം,
വാരികയുടെ പേജുകളിൽ നിന്ന് 
അയാൾക്ക്‌ കോറസ് പാടി.
"ഇത് എവിടെ ചെന്നാണ് നില്ക്കുക!!!"

   ********

കവിത മുഴുമിപ്പിച്ച ആശ്വാസത്തിൽ,
അയാൾ ഉലാത്തുവാൻ ഇറങ്ങി.
നാലടി.
ഇന്ന് രാവിലെയും താൻ തിരഞ്ഞ മുഖം,
അതാ എതിരെ വരുന്നു.
വീണ്ടും നാലടി.
ബീപ്. ബീപ്.
ബീീീീീീീപ്!!!


Tuesday 6 August 2013

മാലാഖമാരുടെ ചിത്രകാരൻ

"നശിച്ച മഴ!*"
കാൽചുവട്ടിൽ ചൂട് പറ്റിക്കിടന്ന പൂച്ച,
ടൈംപീസും തട്ടിമറിച്ച് തേങ്ങലായി മാറി.
മഞ്ഞപ്പെയിന്റടിച്ച ചുവരിൽ നിന്നും,
വാൻഗോഗ് എന്നെ രൂക്ഷമായി നോക്കി.
ഞാൻ ചായമുണങ്ങാത്ത എന്റെ ബ്രഷുകളെയും.
മാലാഖമാർ.
മാലാഖമാരുടെ ചിത്രം വരയ്ക്കുവാൻ ആണ് 
ഞാനീ നഗരത്തിലേയ്ക്ക് വന്നത്.
മഞ്ഞ ചിറകുകളുള്ള,
മഞ്ഞ ഉടുപ്പിട്ട മാലാഖമാർ.
മഷി ഉണങ്ങും മുൻപേ
എന്റെ മാലാഖമാർ 
എന്നെ നോക്കി കരയുവാൻ തുടങ്ങി.
അവയുടെ കരച്ചിൽ സഹിക്കാനാവാതെ 
ഇനിയൊരിക്കൽ കൂടി 
വാൻഗോഗ് ആത്മഹത്യക്ക് മുതിരുമോ എന്നോർത്ത് 
എന്റെ ഉള്ളു ഞടുങ്ങി.
നാല് രാത്രികളുടെ അദ്ധ്വാനം 
അങ്ങിനെ നാലാം നിലയിൽ നിന്നും 
തെരുവിന്റെ കാലടിപ്പടുകളിൽ മറഞ്ഞു.
പുതിയ ക്യാൻവാസിൽ 
ഞാൻ ചെകുത്താനെ വരച്ചു.
മഞ്ഞ ചിറകുള്ള 
മഞ്ഞ ഉടുപ്പിട്ട ചെകുത്താൻ.
ചെകുത്താനും ഒരിക്കൽ മാലഖയായിരുന്നല്ലോ.
അവനും കരഞ്ഞു.
നാലാം നില. തെരുവ്.
അവനും വിസ്മൃതിയിൽ മറഞ്ഞു.
ജനാലയിലൂടെ ഞാൻ മഴ കണ്ടു.
കണ്ണുകളിലൂടെ ഞാൻ മഴ കൊണ്ടു.
ആദ്യമായി, ഞാൻ തെരുവിലേയ്ക്ക് നോക്കി.
അവിടെയെങ്ങും മഞ്ഞനിറം ഞാൻ കണ്ടില്ല.
കണ്ടത് ജീവിതമായിരുന്നു.
നാലാം നില വിട്ടു ഞാൻ 
മണ്ണിലേയ്ക്കിറങ്ങി.
തിരികെ എത്തുമ്പോൾ 
എന്റെ ഒപ്പം ഒരു മാലാഖ ഉണ്ടായിരുന്നു.
കീറിയ ഉടുപ്പിട്ട,
ചിറകില്ലാത്ത,
മഴ കൊണ്ട് വാടിയ ഒരു മാലാഖ.
അവൾ പുഞ്ചിരിച്ചു.
ഞാൻ കരഞ്ഞു.
മഞ്ഞച്ചുവരിലെ ചിത്രകാരനും എന്റെ ഒപ്പം കരയുന്നുണ്ടായിരുന്നു.




*മഴദൈവങ്ങൽ പൊറുക്കണം. only for the sake of poetry. ;)


Monday 5 August 2013

കണ്ണട

കണ്ണട വച്ച് പത്രം ചികയുന്ന വല്യമ്മച്ചിയെയും,
ഫ്രെയിം ലെസ്സ് കണ്ണട വച്ച ഗാംഗുലിയെയും കണ്ടു 
പണ്ടൊരു ആറാം ക്ലാസുകാരൻ
ഡോക്ടറോട് കള്ളം പറഞ്ഞ് ഒരു കണ്ണട ഒപ്പിച്ചു.
പിന്നെ, കാലം കടന്നു പോയ പോക്കിൽ,
കണ്ണട വച്ചും അല്ലാതെയും ഓരോരോ വേഷങ്ങൾ.
കണ്ണടക്കു മുകളിലൂടെ തുറിച്ചു നോക്കിയും,
ഒറ്റവിരൽ കൊണ്ട് കണ്ണട സ്ഥാനത്തുറപ്പിച്ചും,
മുടിഞ്ഞ ചിന്തയിലാണെന്ന് തോന്നിക്കാൻ 
കണ്ണട തലയിലുയര്ത്തി വെച്ചും,
കാണിച്ച കോപ്രായങ്ങൽക്കു കണക്കുണ്ടായിട്ടില്ല.
കയ്യും!
ഇടയ്ക്കെപ്പഴോ കണ്ണ് പണി തന്നു.
കള്ളം പറഞ്ഞത് കൊണ്ടാവും.
പക്ഷെ, കാഴ്ച മങ്ങിത്തുടങ്ങിയപ്പോഴും 
പണ്ട് പറഞ്ഞ കള്ളമോർത്ത് ചിരിച്ചതേയുള്ളു.
ഇന്നതൊരു പൊള്ളലാണ്.
'മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു 
കണ്ണടകൾ വേണം' എന്നൊക്കെ കവിവാക്യം.
പക്ഷെ, കണ്ണടയിലും കാഴ്ച മങ്ങിത്തുടങ്ങിയാൽ!
കണ്ണടച്ചില്ലിനു മുന്നിലും മൂടുപടം വീണാൽ!
അത് ഉണ്ടാവാതിരിക്കട്ടെ.
വീണ്ടും കുസൃതികൾ കാണിക്കുവാൻ,
അത് ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ.
ആമേൻ. 

Monday 29 July 2013

തെറ്റും ശരിയും

പിറവിയുടെ വിത്തുകൾ ആലിലമറവിൽ ഒളിപ്പിച്ച്, 
ദീർഘനിശ്വാസം ചെയ്ത്, 
ചെങ്കൽ തറയിൽ ഉറക്കം പൂണ്ടൂ പിതാക്കന്മാർ.

അവർ ഉറക്കമുണരുമ്പോൾ പട്ടിണി മാറ്റുമെന്നുറച്ച് 
അരമുറുക്കി, ചിരി വരുത്തി, 
കാല്പാദം ചേർന്ന് കാത്തിരുന്ന് മയങ്ങീ, 
നട്ടെല്ലു വളച്ചു മാത്രം ശീലിച്ച 'കഴുതകൾ'.

വിപ്ലവത്തിന്റെ രക്തം കാറ്റിൽ ആലിലകളെ തഴുകി.
മഴ കരിയിലകളുടെ ആത്മാക്കളെ വിമോചിതരാക്കി.
വിത്തുകൾ വീണു. മുളച്ചു. വളര്ന്നു.
കണ്ണ് ചിമ്മുന്ന നേരം കൊണ്ട്.
പക്ഷെ, കണ്ണ് ചിമ്മേണ്ടവർ ഉറക്കത്തിലായിരുന്നു!

മുത്തശി ആലിന്റെ ചുറ്റും കുഞ്ഞാലുകൽ വളർന്നു മാനം മുട്ടി.
അവ മുത്തശി ആലിനെ ഒരു കോട്ടയ്ക്കുള്ളിലാക്കി.
അവയ്ക്ക് ഒരു പുതിയ ആകാശം ഉണ്ടായിരുന്നു.
ആ ആകാശത്തിന്റെ അതിരുകളോളം അവ ചില്ല വിരിച്ചു.

വിശപ്പ്‌ തട്ടിയപ്പോൾ പിതാക്കന്മാർ കണ്ണ് തുറന്നു.
വിശന്ന് തളർന്നുറങ്ങിയവരെ ചവിട്ടി ഉണര്ത്തി.
പിന്നെ, വെപ്രാളമായിരുന്നു.
അരിവാൾ. നക്ഷത്രം. വിപ്ലവം! 
ത്രിവർണം. ഗാന്ധി. നിരാഹാരം!!
എഴുതി മടുത്ത വ്യാസൻ ഒരു ഹാൻഡി ക്യാം വാങ്ങി.

കുഞ്ഞാലുകൾക്ക് ചുറ്റും കോണ്‍ക്രീറ്റ്തറകൾ ഉയര്ന്നു.
അവിടെ പിൻഗാമികൾ ഉള്ളിലേയ്ക്ക് നോക്കി ആർത്ത് ചിരിച്ചു.
അവരുടെ ചുറ്റും വീണ്ടും 'കഴുതകൾ' (ക്ഷമിക്കണം) വന്നുകൂടി.
അവരുടെ മേലെ കുഞ്ഞാലുകൽ മുത്തശിമാരായി വളര്ന്നു.

ഒരിക്കൽ ആ ആലിലകളുടെ മറവിലും പിറവിയുടെ വിത്തുകൾ ഒളിപ്പിക്കപ്പെടാം.
അന്ന് കോണ്‍ക്രീറ്റ് തറയിലെ പിൻഗാമികളും ഉറക്കത്തിൽ ആണ്ടു പോവാം.
പക്ഷെ, ഇന്ന് അവരാണ് ശരി.

വിപ്ലവത്തിന്റെ കാറ്റ് തഴുകി ഉണര്ത്തിയവർ. 
നേരിന്റെ വെളിച്ചം കാണുന്നവർ.
ഒരു നാൾ അവരുടെ, അല്ല ഞങ്ങളുടെ, ശരികളും തെറ്റായി മാറാം.
ഒരു നാൾ ഞങ്ങളും ഉറക്കത്തിൽ ആണ്ടു പോവാം.
പക്ഷെ, മിന്നാമിനുങ്ങിന്റെ വെട്ടം കണ്ടു സൂര്യനെ സ്വപ്നം കാണുന്നവരേ,
പുതിയ കോട്ടയ്ക്കു മീതെ പറക്കുവാൻ ചിറകില്ലാത്തവരേ, 
ഇന്ന്,
ഞങ്ങൾ ആണ് ശരി.
ഞങ്ങൾ തന്നെയാണ് ശരി.  

Monday 22 July 2013

പ്രവാസം.

പെറ്റമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം വിച്ച്ചേദിക്കപെടുമ്പോൾ
ഓരോ മനുഷ്യന്റെയും
പ്രവാസം ആരംഭിക്കുകയായി.
പോറ്റമ്മയുടെ ആറടി സഞ്ചിക്കുള്ളിൽ അഭയം തേടും വരെ നീളുന്ന പ്രവാസം.

Friday 19 July 2013

പേടി

'ഒനിഡ'യുടെ ചെകുത്താൻ, 
കുട്ടിക്കാലത്ത്, 
എന്റെ ഏറ്റവും വല്യ പേടിസ്വപ്നമായിരുന്നു.
ബന്ധുവീട്ടിലെ ഗോവണിമുറിയിൽ 
സ്വൈര്യമായി വിശ്രമിച്ച ചെകുത്താൻ 
പകൽവെളിച്ചത്തിൽ പോലും 
എന്റെ ചങ്കിടിപ്പ് കൂട്ടിയിരുന്നു.
ഒടുവിൽ, കണ്ണിൽക്കണ്ണിൽ നോക്കി നോക്കി 
ഞാൻ ചെകുത്താൻ പേടി മാറ്റി.

ചെകുത്താന്റെ കറുപ്പ് 
എന്റെ പേടി ഇരുളിനോടാക്കി.
പിന്നെ, ഒരു പേടിപ്പരമ്പര തന്നെയായിരുന്നു.
വെട്ടമില്ലാത്ത മുറിയിൽ സ്വിച്ച് തപ്പാൻ പേടി.
ഉറക്കമെങ്ങാനും പോയാൽ കണ്ണ് തുറക്കാൻ പേടി.
കട്ടിലിനടിയിൽ നോക്കാനും പേടി!
ഒടുവിൽ, രാത്രിയിൽ കണ്ണ്മിഴിച്ചു കുത്തിയിരുന്ന് 
ഞാൻ ഇരുൽപ്പേടി മാറ്റി.

ഒറ്റയ്ക്കിരുന്നിരുന്നു എന്റെ പേടി 
എന്നോട് തന്നെ ആയി.
കഴിഞ്ഞ കാലം ഓർത്തപ്പോൾ പേടി പിന്നെയും കൂടി.
ഇന്നലത്തെ വാഗ്ദാനങ്ങൾ, ഇന്നത്തെ തമാശകൾ.
ഇന്നത്തെ വാഗ്ദാനങ്ങളും നാളെ തമാശകളായാൽ!!!
ഒടുവിൽ, കണ്ണടച്ച് ഇരുട്ടാക്കി 
ഞാൻ ആ പേടിയും മാറ്റി.

ഇനി പറയാൻ ഒന്നേയുള്ളൂ.
കണ്ണടച്ച് ഇരുട്ടാക്കണം.
എന്നിട്ടാ ഇരുളാണ് വെളിച്ചമെന്ന് വിശ്വസിക്കണം.
അല്ലെങ്കിൽ, നിന്റെ നാശം നീയാൽ തന്നെ!

കട്ടൻ കാപ്പിക്ക് പറയുവാനുള്ളത്

കട്ടൻ കാപ്പിക്ക് എന്ത് കുന്തമാണ് പറയുവാൻ ഉള്ളത് 
എന്ന് ചോദിക്കരുത്.
കട്ടൻ കാപ്പിക്കും പറയുവാനുണ്ട്,
തണുത്ത വെളുപ്പാൻ കാലങ്ങളുടെ, 
ചേറിൽ വീണ വിയര്പ്പുതുള്ളികളുടെ, വിപ്ലവങ്ങളുടെ 
നൂറു നൂറു കഥകൾ.
കാപ്പി എന്ന് കേട്ടിട്ടുടനെ 
CCDയിലെ ബൂർഷ്വാ പാനീയത്തെ ഓർക്കരുത്.
അവൻ വള്ളിനിക്കർ ഇട്ടു നടന്ന കാലത്ത് 
വിപ്ലവത്തിന് കൊടി പിടിച്ചവനാണ് 
എന്റെ കഥാനായകൻ.
പരിപ്പുവടയുടെ സന്തത സഹചാരി.
ഒരു ദേശാഭിമാനി കൂടി ഉണ്ടെങ്കിൽ......
സബാഷ്.

അവൻ കമ്മ്യൂണിസ്റ്റ് ആയിരിക്കുമോ?
ആവാം.
എന്നും കൊട്ടാരങ്ങളേക്കാൾ കുടിലുകളെ സ്നേഹിച്ച,
വിപ്ലവചിന്തകരുടെ ചോര തുടുപ്പിച്ച,
അന്നന്നപ്പത്തിന്റെ വിയർപ്പുതുള്ളികൾ ഒപ്പിയ,
സഖാവ് കട്ടൻ കാപ്പി!!!

മഴ പെയ്തു നിറയുന്നത് കണ്ടു നിൽക്കുവാൻ 
വേറെ എന്താണ് പറ്റിയ കൂട്ടാവുക?
എഴുത്തുപലകയുടെ ചാരേ,
കടലാസിൽ സ്വപ്നങ്ങൾ തീ പടർത്തുന്നതു കാണുവാൻ,
വേറെ ആരാണ് ഉറക്കമിളയ്ക്കുക?

വീണ്ടും മഴ പെയ്തുതുടങ്ങുന്നു.
സ്വപ്നങ്ങളും!
അടുപ്പിൽ വെള്ളം തിളച്ചു തുടങ്ങിയിട്ടുണ്ടാവണം.
ആ പഴയ മോഡൽ ചില്ലുഗ്ലാസൊരെണ്ണം
കിട്ടിയിരുന്നെങ്കിൽ!!!

Thursday 18 July 2013

ചിറക്

ഒരു വെളുപ്പാൻ കാലത്ത് ഉറക്കമുണരുമ്പോൾ 
നിങ്ങള്ക്ക് ചിറകു മുളച്ചതായി കണ്ടാൽ 
ആദ്യം പറക്കുക എങ്ങോട്ടാകും?
പറക്കാൻ സ്ഥലങ്ങളൊന്നും ഓർമയിലില്ലെങ്കിൽ ഓർക്കുക,
നിന്റെ സ്വപ്നങ്ങളുടെ ചിറകു കരിഞ്ഞിരിക്കുന്നു.

ഞാൻ ഈ നഗരം പിന്നിൽ ഉപേക്ഷിക്കും.
മരങ്ങളുള്ള, ധാരാളം കിളികളുള്ള,
എന്നും സ്വപ്നത്തിൽ കാണുന്ന അരുവിക്കരയിലേയ്ക്ക് പറക്കും.
പറന്നുയരുമ്പോൾ
എന്റെ ശരീരം തൂവലുകളാൽ നിറയുന്നത് ഞാനറിയും.
ഞാൻ ഒരു പക്ഷിയായി മാറും.
സ്വർണച്ചിറകുള്ള ഒരു പക്ഷി.
പറന്നു പറന്നു ഞാനെന്റെ അരുവിക്കരയിലെത്തും.
അവിടെ സ്വപ്നത്തിൽ കണ്ട അതേ മരങ്ങളും.

പക്ഷെ, ആ മരങ്ങളിൽ കിളികൽ ഉണ്ടായിരുന്നില്ല.
കിളികൾ ഒക്കെയും വറചട്ടികളിൽ എത്തിയിരുന്നു.
ശേഷിച്ചവ സ്വർണക്കൂടുകളിലും!
പാട്ട് മരിച്ച കാട് നഗരത്തെക്കാൽ വലിയ ശവപ്പറമ്പാണെന്ന് ഞാൻ കണ്ടു.
താളമില്ലാത്ത കാടും നാടും!!

അരുവിക്കരയിൽ ഒരു കുടിൽ.
അതിനു മുന്നിൽ ഒരു പട്ടിണിക്കോലം.
കണ്ണീരൊഴുക്കുന്ന അവന്റെ പെണ്ണും തളർന്നുറങ്ങുന്ന കിടാങ്ങളും.
ഇവർക്കൊന്നും വംശനാശം വന്നില്ലേ എന്ന് ഞാൻ ഓർത്തു.
ഇല്ല. താളം നഷ്ടപെട്ടിട്ടില്ല.
പക്ഷെ, അതിന്റെ അലയടികൾ ഭീകരങ്ങളാണെന്ന് മാത്രം. 

എന്റെ ഉള്ളു കരഞ്ഞു.
ഞാൻ മെല്ലെ കുറുകി.
എന്റെ ശബ്ദം കേട്ട് ഞാൻ തന്നെ അതിശയിച്ചു.
ഇന്നോളം കേട്ട എല്ലാറ്റിനെയും കാൾ സുന്ദരം.
അവരും എന്റെ ശബ്ദം കേട്ടു.
ഞാൻ തലയുയർത്തി നോക്കി.
ക്ഷീണിച്ച കണ്ണുകളിൽ ഒരു പ്രതീക്ഷ ഉയര്ന്നു.
കരയുന്ന കണ്ണുകളിൽ സ്വപ്‌നങ്ങൾ വിടര്ന്നു.
ഞാൻ വീണ്ടും കരഞ്ഞു.
അതിമധുരമായ ഗാനമായി അത് ചക്രവാളത്തിൽ നിറഞ്ഞു.
അയാൾ എഴുനേറ്റു, ഉറച്ച കാലടികളോടെ,
കൈയ്യിൽ മൂർച്ച മങ്ങിയ ആയുധവുമായി.
അയാൾ നടന്നു, പതർച്ച കാണിക്കാതെ.
മനസ്സിൽ ഒരു പിടി സ്വപ്നങ്ങളുമായി.
നിലനില്പിന്റെ സ്വപ്‌നങ്ങൾ.
ഞാൻ പറക്കാൻ ശ്രമിച്ചില്ല.
കാത്തിരിക്കും, അയാളുടെ മൂർച്ച മങ്ങിയ അമ്പ് എല്ക്കുവാൻ.
കാണാൻ ഇനിയും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരിക്കാം.
പറന്നുചെല്ലാൻ ഇനിയുമൊരുപാട് ആകാശങ്ങളും അരുവിക്കരകളും മരങ്ങളും.

പക്ഷെ, കാത്തിരിക്കാം, എന്റെ ചിറകുകൾ 
നിന്റെ സ്വപ്നങ്ങള്ക്ക് ജീവൻ നൽകുമെങ്കിൽ!!!!!
ഞാൻ വരും.
എനിക്ക് ചിറകു കിട്ടുമ്പോൾ പറന്നു ഞാൻ വരും.
നിന്റെ സ്വപ്നങ്ങളിലേയ്ക്ക്.....

 

Wednesday 17 July 2013

അതിര്

ആകാശത്തിന്റെ അതിര് എവിടെയാണ്?
 സ്വപ്‌നങ്ങൾ അവസാനിക്കുന്നിടത്ത്.
 കവിത മറന്നു പോവുന്നിടത്ത്.
 സൗഹൃദം മായുന്നിടത്ത്. 

കടലിന്റെ അതിര് എവിടെയാണ്?
 മുക്കുവക്കൂരയുടെ ലാളിത്യത്തിൽ.
 അവരുടെ നേരുകളിൽ.
 ലാളിത്യവും നേരുമുള്ളപ്പോൾ പിന്നെ തടസം തീര്ക്കാൻ കടൽ എന്തിനാണ്? 

സന്തോഷത്തിന്റെ അതിര് എവിടെയാണ്?
നന്മ പോയ്പ്പോകുന്നിടത്ത്‌.
മുഖംമൂടി അണിയുന്നിടത്ത്.
ആർക്കും അത് സംഭവിക്കാതിരിക്കട്ടെ!

വിശുദ്ധിയുടെ അതിര് എവിടെയാണ്?
 ബാല്യത്തിൽ നിന്നും കൗമാരത്തിലേയ്ക്കുള്ള വളർച്ചയിൽ.
 പിന്നെ, അതൊരു ആഭരണം മാത്രം.
 കബളിപ്പിക്കാനുള്ള ഒരാഭരണം.

മനസിന്റെ അതിര് എവിടെയാണ്??
 തെറ്റി!!
 ഇത്തവണ നിനക്ക് തെറ്റി!!
 മനസിന്‌ അതിരുണ്ടായിരുന്നെങ്കിൽ 
 എന്റെ ഉത്തരങ്ങൾ ഇങ്ങനെ ആവുമായിരുന്നില്ല.
 അവ വിശ്വവിജ്ഞാനകോശത്തെ അനുകരിച്ചേനെ!! 
 അതിരുണ്ടാവാതിരിക്കട്ടെ, മനസിന്‌.
 ലോകം കൈവെള്ളയിലേയ്ക്കു ചുരുങ്ങുമ്പോൾ,
 മനസ് കൂട് വിട്ടു പുറത്തു വരണം.
 വളരണം.
 അതിരുകൾ മായുക തന്നെ വേണം.

സ്വപ്നാടനങ്ങൾ.

സ്വപ്നങ്ങളൊക്കെയും മേഘങ്ങളെപ്പോലെ ആയിരിക്കണം.
തെളിഞ്ഞ ആകാശത്ത്
ആനയായും കുതിരയായും,
പുണ്യാളൻ ആയും പൊന്നിൻ കുരിശായും,
മാലാഖയായും മണവാട്ടിയായും
അതങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കും.
കിനാവ്‌ കാണിക്കും.
ചിലപ്പോ പെയ്തു നിറയ്ക്കും,
മണ്ണും മനസും.
മറ്റു ചിലപ്പോൾ ചില വികൃതികൾ കാട്ടും.
ഒരു കാറ്റ് വന്നു വിളിച്ചാൽ,
വേറൊരു ആകാശം തേടിപ്പോകും,
കാത്തിരിക്കുന്നവർ പോലും അറിയാതെ.
ചിലപ്പോൾ വെളിച്ചത്തെ ഇരുട്ടാക്കും,
മറ്റു ചിലപ്പോൾ ഇരുളിനെ വെളിച്ചവും.

കള്ളങ്ങൾ കൊണ്ട് ഒരു മുഖം മൂടി ഞാൻ ഉണ്ടാക്കി.
സത്യം ശവക്കുഴിയിൽ,
 മറവുചെയ്യപ്പെട്ട മറ്റു സത്യങ്ങളോട് സല്ലപിക്കട്ടെ.
എനിക്ക് ഈ കള്ളങ്ങളുടെ മുഖംമൂടി തന്നെ മതി.
ശവക്കുഴിയിൽ സല്ലപിക്കുന്ന സത്യവും
സ്വപ്‌നങ്ങൾ കാണുന്നുണ്ടാവാം.
അവരുടെ സ്വപ്നങ്ങളും മേഘങ്ങളെപ്പോലെ ആയിരിക്കുമോ?
അവരും മേഘങ്ങളേ കാണുന്നുണ്ടാവുമോ?
കുഴിവെട്ടുകാരൻ ആവണം സഹായി.
ജയിലിൽ ആവാമെങ്കിൽ ശവക്കുഴിയിൽ ആയാൽ എന്താ കൈക്കൂലി!!
മണ്ണറകളിൽ ഞെരിഞ്ഞമരുന്ന സത്യങ്ങളും
സ്വപ്നങ്ങളുടെ വഞ്ചനയിൽ വീണുപോയി.

ഒരു നാൾ ഭൂമി പിളരും.
മറ നീക്കി സത്യം പുറത്തു വരും.
അന്ന് ഭൂമിയിൽ സ്വപ്നങ്ങളുടെ യുഗം അവസാനിക്കും.
സ്വപ്നങ്ങൾ മേഘത്തെരിൽ പുതിയ ലോകം തേടി പോകും.
അന്ന് ഞാനും പോകും,
മേഘങ്ങളുടെ പിന്നാലെ.
എനീക്കു സത്യങ്ങള അല്ല, സ്വപ്‌നങ്ങൾ ആണ് വേണ്ടത്.
മുഖംമൂടിയണിഞ്ഞ സ്വപ്‌നങ്ങൾ.
ലഹരി പിടിപ്പിക്കുന്ന സ്വപ്നങ്ങൾ.
സ്വപ്നാടനങ്ങൾ.


വീണ്ടും........

വിലകെട്ടവയെന്നു കരുതി വലിച്ചെറിഞ്ഞ ഓർമത്തുണ്ടുകൾ 
തിരിഞ്ഞു കൊത്തുമ്പോൾ,
പ്രതികാരം ചെയ്തു തുടങ്ങുമ്പോൾ,
മറന്നു തുടങ്ങണം ശീലങ്ങളെ, വിഞാനത്തെ, സമ്പുഷ്ടിയെ,
വരിഞ്ഞു മുറുക്കുന്ന പരിചിത ഭാവങ്ങളെ.

പ്രണയിക്കണം ശീലക്കേടുകളെ, വിവരമില്ലയ്മയെ, പട്ടിണിയെ,
മണ്ണിനെ, മഴയെ, മരത്തിനെ.
വാങ്ങണം ഒരു കണ്ണടയും മുഖംമൂടിയും തോൾസഞ്ചിയും.
സഞ്ചരിക്കണം ആൾത്തിരക്കിൽ അനാഥനെപ്പോലെ.
ചിരിക്കണം ഭ്രാന്തു വന്നവനെപ്പോലെ.

എഴുതണം,
ചോരയായ ചോരയെല്ലാം മഷിക്കുപ്പിയിൽ നിറഞ്ഞപോലെ.
പാടണം, ഇനിയും താളമിട്ടിട്ടില്ലാത്ത 
ജീവിതപ്പുസ്തകത്തിന്റെ ചിതലരിച്ച ഏടുകൾ, സ്വപ്‌നങ്ങൾ.
ഉണ്ണണം, ഉറങ്ങണം, ഊര് ചുറ്റണം.

അന്ന്,
ആത്മാവ് വീണ്ടും സന്തോഷിക്കും.
നേട്ടങ്ങൾ ഉണ്ടാവും, ഓർത്തു വയ്ക്കുവാൻ.
വലിച്ചെറിയുവാനും ഉണ്ടാവും വീണ്ടും വിലകെട്ട ഓർമത്തുണ്ടുകൾ.
അവ പിന്നെയും തിരിഞ്ഞു കൊത്തും, ഒരിക്കൽ.
വീണ്ടും, ആവര്ത്തന വിരസമല്ലാത്ത, കറതീർന്ന,
ജീവിത ചക്രത്തിന്റെ കറക്കം.
വീണ്ടും, പ്രണയവും മറവിയും മറ്റും.   
ശുഭം.