Sunday 23 November 2014

ഭ്രാന്ത്-2

ഒറ്റച്ചെവിയന്റെ കിറുക്കുകള്‍
കെട്ടുകഥകളാണെന്നു തെളിഞ്ഞാലും,
സൂര്യകാന്തിയും ആര്‍ട്ട് ഗ്യാലറിയും
സ്വപ്‌നങ്ങള്‍ ആയി മാറുന്നിടത്ത്
വെയിലേറ്റു വാടിയ നാലുമണിപ്പൂവിനെനോക്കി
സമയം കൊല്ലേണ്ടി വന്നാലും,
നിന്നെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്താനുള്ള ശ്രമം
രണ്ടുവയസുകാരന്റെ ചുവര്‍ചിത്രം പോലെ
ക്രമം തെറ്റിയ വരകളായി തീര്‍ന്നാലും,
എന്നെന്നും അനുരാഗം തുടിക്കുമെന്നു കരുതിയ കണ്ണുകളില്‍
നൈരാശ്യം മറ തീര്‍ക്കുന്നത് കാണേണ്ടി വന്നാലും,
പാതി പകുത്തു നല്‍കാമെന്നു പറഞ്ഞ ചെവിക്കു പകരം,
പകുക്കാന്‍ നില്‍ക്കാതെ ചങ്ക് പറിച്ചു തന്നിട്ട് ഞാന്‍ പറയും,
"ചെമപ്പിനെക്കാളും,
പെണ്ണേ നിന്നെക്കാളും,
മഞ്ഞയോടാണ് എനിക്കിന്നും ഭ്രാന്ത്."


Thursday 11 September 2014

ശിശിര നിദ്ര

കടലാസ് ലാഭിച്ച്, കാടിനെ സംരക്ഷിക്കാൻ 
എഴുത്ത് യന്ത്രവൽക്കരിച്ച ദിവസമാണ് 
എന്റെ കവിതയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങിയത്.
സംസാരം കുറച്ച്, സമയം ലാഭിക്കാൻ 
ബന്ധങ്ങളെ യന്ത്രവൽകരിച്ച ദിവസമാണ് 
എന്റെ പരിചിതർ അപരിചിതരാവാൻ തുടങ്ങിയത്.
ചിരി മറച്ച്, ആളുകളെ ഒഴിവാക്കാൻ 
മുഖംമൂടി അണിഞ്ഞ ദിവസമാണ് 
എന്നെ ഞാൻ കൈവിട്ടു തുടങ്ങിയത്.
ഓർമകളെ അഴിച്ചുവിട്ട്‌, ഒളിച്ചോട്ടം തുടങ്ങിയപ്പോളാണ് 
ആ മുഖംമൂടിക്ക് പിന്നിലെ എന്നെ 
ഞാൻ മറന്നു തുടങ്ങിയത്.
************************
ഈ പോയ്മുഖത്തിനു കീഴിലെവിടെയോ 
ഞാൻ ഉറങ്ങിക്കിടപ്പുണ്ട്.
ശാന്തമായി. സ്വസ്ഥമായി.
ഇത് എന്റെ ശിശിര നിദ്രയാണ്.
ഇത് എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്രയുടെ മുന്നൊരുക്കമാണ്‌.
എന്റെ ഓർമകളെ എനിക്കുവേണ്ടി സൂക്ഷിക്കാനും,
എന്റെ കവിതയെ വരളാതെ നിലനിർത്താനും,
സൗഹൃദങ്ങൾ ഉള്ളിടത്തോളം കാലം,
പറയുവാൻ ഒന്ന് മാത്രം.
ഒരുനാൾ ഞാൻ വരും.
പച്ച മനുഷ്യനായി. 

Wednesday 2 April 2014

നാലാമത്തെ പ്രസവം

പള്ളിപ്പറമ്പിൽ സ്റ്റീഫന്റെ ഭാര്യ നാലാമതും ഗർഭിണിയായി എന്ന ചൂടുള്ള വാർത്ത കേട്ടാണ് ഗ്രാമം അന്ന് ഉറക്കമുണര്‍ന്നത്‌. ഏതു അടുക്കള രഹസ്യവും അങ്ങാടിപ്പാട്ടാക്കുന്ന പോളിസി മേരിയാണ് നാടിനെ ഒന്നടങ്കം ഞെട്ടിച്ച ഈ വാര്‍ത്ത കണ്ടെത്തിയതും ഒട്ടും പ്രൊഫഷണലിസം കുറയാതെ പ്രചരിപ്പിച്ചതും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മേരിയുടെ മിടുക്ക് നാട്ടുകാര്‍ പണ്ടേ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വെയിലിനു ചൂടേറുന്നതിനുമുന്‍പേ സ്റ്റീഫന്റെ വീടും പ്രാന്തപ്രദേശങ്ങളും ഒരു ഉത്സവത്തിനുള്ള ആളുകളെക്കൊണ്ട് നിറഞ്ഞു. കേട്ടവര്‍ കേട്ടവര്‍ വാര്‍ത്താസംപ്രേക്ഷണ പരിപാടിയില്‍ അകമഴിഞ്ഞ് സഹകരിച്ചതിനാല്‍ വീണ്ടും വീണ്ടും ആളുകള്‍ വന്നുകൊണ്ടിരുന്നു. 

പള്ളിപ്പറമ്പില്‍ സ്റ്റീഫന്‍. പള്ളിപ്പറമ്പില്‍ അവറാച്ചന്റെ ഏക സന്തതി. അവറാച്ചന്റെ കീശയുടെ കനം കൊണ്ടും ഉന്നതങ്ങളിലെ പിടിപാട് കൊണ്ടും വിലയ്ക്ക് വാങ്ങിയ സീറ്റില്‍ നാല് വര്‍ഷം കോപ്രായം കാണിച്ചുകൂട്ടി കൈക്കലാക്കിയ എഞ്ചിനീയറിംഗ് ഡിഗ്രി ഒരു സുപ്രഭാതത്തില്‍ വലിച്ചെറിഞ്ഞ് കപ്പ നടാനും കള പറിക്കാനുമിറങ്ങിയ യുവതുര്‍ക്കി. നാട്ടുഭാഷയില്‍ 'തലതിരിഞ്ഞവന്‍'. പരാതി പറയാനെത്തിയ സ്റ്റാഫ് നേഴ്സിനോട് 'വൈകിട്ടെന്താണ് പരിപാടി'യെന്ന്‍ ചോദിച്ച എം.ഡി.യെ ചെരുപ്പിനെറിഞ്ഞു ആശുപത്രി വിട്ടവളെ സ്റ്റീഫന്‍ കെട്ടിക്കൊണ്ടു വന്നപ്പോള്‍ 'രണ്ടിനെയും ഒരു വണ്ടിക്കു കെട്ടാമെന്ന്' കമന്റ്റടിച്ചത് പോളിസി മേരി തന്നെ. അപ്പന്റെ കാശും കുടുംബ സ്വത്തും ഉപേക്ഷിച്ചു കെട്ടിയ പെണ്ണിനേയും കൊണ്ട് ഓടിട്ട വാടകവീട്ടിലേയ്ക്ക് സ്റ്റീഫന്‍ വന്നുകേറിയപ്പോള്‍ അതിത്ര പൊല്ലാപ്പാകുമെന്ന് ആരും കരുതിയില്ല.
രണ്ടാമത്തെ കുട്ടിയുടെ ജനനം മുതല്‍ക്കേ നാട്ടുകാരുടെ കണ്ണിലെ കരടായിരുന്നു സ്റ്റീഫന്‍. രണ്ടാമത്തെ കുട്ടിയുടെ ജനനസമയത്ത് പൗരസമിതിയും പോലീസും ചേര്‍ന്ന് സ്റ്റീഫന് മുന്നറിയിപ്പ് നല്‍കി.മൂന്നാമത്തെ കുട്ടിയുടെ ജനനത്തോടെ അവനും കുടുംബത്തിനും നാട്ടുകാര്‍ വിലക്ക് കല്‍പിച്ചു. മഞ്ഞപ്പത്രങ്ങള്‍ നാണിച്ചു പോകുന്ന കഥകള്‍ അടുക്കളയില്‍ നിന്ന് അടുക്കളയിലെയ്ക്കും നാല്‍കവലയില്‍ നിന്ന് നാല്‍കവലയിലേയ്ക്കും പടര്‍ന്നു. ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാര്‍ വിത്തുകാള എന്ന് വിളിച്ചു തുടങ്ങിയതോടെ സ്റ്റീഫന്‍ വീട് വിട്ടു പുറത്തിറങ്ങാതെയായി.
പത്തരയോടെ നാട്ടിലെ പ്രധാന പത്രക്കാരും ചാനലുകളും കൂടെ മഞ്ഞപ്പത്രക്കാരും ലോക്കല്‍ ചാനലുകളും സ്റ്റീഫന്റെ വീട് വളഞ്ഞു. വീടിന്റെ പല പോസിലുള്ള ഫോട്ടോകള്‍ക്ക് വേണ്ടി ക്യാമറ ഫ്ലാഷുകള്‍ തുരുതുരാ മിന്നി. ബാക്കി പരിപാടികളെല്ലാം നിര്‍ത്തിവെച്ചു ചാനലുകള്‍ വീടിന്റെ പല ആംഗിളുകളില്‍ ഉള്ള ചിത്രങ്ങള്‍ നിര്‍ത്താതെ കാണിച്ചു തുടങ്ങി. ബ്ലൂഫിലിമോയെന്നു സംശയിച്ചു പോകുന്ന ഗര്‍ഭ നിരോധന ഉറകളുടെ പരസ്യങ്ങള്‍ കൊണ്ട് ഇടവേളകള്‍ നിറഞ്ഞു. കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള സ്റ്റുഡിയോകളിലിരുന്ന് സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഡെയ്സിയുടെ നാലാമത്തെ പ്രസവത്തെ പറ്റി സംവദിക്കുവാന്‍ ആരംഭിച്ചു. പക്ഷെ, ചര്‍ച്ച അയാള്‍ രാജ്യത്തിന്റെ വനിതാമന്ത്രിയെക്കുറിച്ചും പ്രസവം തത്സമയം ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയ നടിയെക്കുറിച്ചുമൊക്കെയാവാന്‍ അധികം സമയം വേണ്ടിവന്നില്ല. 11 മണിക്ക് ജനങ്ങള്‍ക്ക്‌ അവിശ്വസനീയമാം വണ്ണം എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ട് പാര്‍ട്ടിക്കാര്‍ ജാഥയായി വന്നെത്തി.വീട്ടിലേയ്ക്കുള്ള വഴിയുടെ ഇരുവശവും വിവിധ പാര്‍ട്ടികളുടെ സമരപ്പന്തലുകള്‍ ഉയര്‍ന്നു. ബഹുമാന്യനായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ഘോരഘോരം പ്രസംഗിച്ചു തുടങ്ങി.
അസന്തുലിതമായ പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തില്‍ തുടങ്ങിയ പ്രസംഗം സ്റ്റീഫനെ പോലെയുള്ള ആളുകളുടെ ആത്മനിയന്ത്രണമില്ലായ്മ മൂലമാണ് അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യയെ പഴി പറയുന്നത് എന്ന് വരെ എത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ഥാപിച്ച കോണ്ടം വെന്‍ഡിംഗ് മെഷിനുകളുടെ എണ്ണം എടുത്തു പറയുവാനും ഗ്രാമമുഖ്യന്‍ മറന്നില്ല. സ്റ്റീഫന്‍ അമേരിക്കയുടെ പണം വാങ്ങുന്നുണ്ടോ എന്ന് സി.ബി.ഐ. അന്വേഷിക്കണം എന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ പുച്ചവും ചൈന എന്ന് കേള്‍ക്കുമ്പോള്‍ ആരവവും ഉയര്‍ന്നു. ആളുകൂടിയപ്പോള്‍ അവിടിവിടെ ചെറിയ തട്ടുകടകളും മിടായിവില്‍പനക്കാരും കൈനോട്ടക്കാരും എത്തി. പോലീസുകാരില്‍ ചിലര്‍ നാട്ടുകാരുടെയൊപ്പം അടുത്തുള്ള തെങ്ങിന്‍തോപ്പില്‍ ചീട്ടുകളി തുടങ്ങി. പോലീസുതൊപ്പിയില്‍ വെള്ളയ്ക്കാക്കുണുക്കുകള്‍ വീണു നിറഞ്ഞു. 


മുദ്രാവാക്യങ്ങള്‍ ഉച്ചസ്ഥായിയിലായി. ചുരുട്ടിയ മുഷ്ടികള്‍ അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നു. അവതാരികമാരുടെ മുഖം മിനുക്കി മേയ്ക്കപ്പ്മാന്മാരുടെ കൈകള്‍ കുഴഞ്ഞു. ഇത്രയും നേരമായിട്ടും വാതില്‍ തുറക്കപ്പെടാത്തതിനാല്‍ ആത്മഹത്യയ്ക്കുള്ള സാധ്യത ചില ചാനലുകള്‍ ഉന്നയിച്ചു. എന്നാല്‍ നാട്ടുകാര്‍ക്ക്‌ അതിനോട് താല്പര്യമില്ല എന്ന് തോന്നി. ആത്മഹത്യ ഇപ്പോള്‍ ഒരു ഫാഷന്‍ അല്ലല്ലോ! അതിബുദ്ധിമാനായ ഒരു ഫോട്ടോഗ്രാഫര്‍ വീടിനുള്ളില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ മേല്‍ക്കൂരയിലെ വിടവിനുള്ളിലൂടെ ക്യാമറ കെട്ടിയിറക്കുവാന്‍ ആരംഭിച്ചു.
എന്നാല്‍ അപ്പോഴേയ്ക്കും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉമ്മറവാതില്‍ തുറക്കപ്പെട്ടു. സ്റ്റീഫനും കുടുംബവും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. ചീട്ടുകളിക്കുന്ന പോലീസുകാരുടെ അട്ടഹാസങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ശബ്ദവും നിലച്ചു. രാഷ്ട്രീയക്കാര്‍ അടുത്തത് എന്താണെന്ന് അറിയാന്‍ തമ്മില്‍ത്തമ്മില്‍ നോക്കി. ഒടുവില്‍ അവര്‍ നേതാവിനെ നോക്കി. നേതാവ് ഡെയ്സിയുടെ വയറിന്റെയാണെന്ന് തോന്നുന്നു, വ്യാസം അളക്കുകയായിരുന്നു. ചുറ്റും കാഴ്ച്ചക്കാരായി നില്‍ക്കുന്ന ആയിരങ്ങള്‍ക്ക് നടുവിലൂടെ സ്റ്റീഫനും ഗര്‍ഭിണിയായ ഡെയ്സിയും മൂന്ന് കുട്ടികളും നടന്നു കണ്ണില്‍ നിന്നും മറഞ്ഞു. അപ്പോഴും പോലീസുകാര്‍ ചീട്ടുകളിച്ചുകൊണ്ടിരുന്നു.

Friday 14 March 2014

മൗനം.

സായാഹ്നങ്ങളുടെ ബഹളങ്ങളെ തുളച്ചുവരുന്ന
പള്ളിമണിയുടെ മുഴക്കങ്ങള്‍ക്കിടയില്‍,
രണ്ടായിപകുത്തെടുത്ത തേന്‍മിട്ടായിയുടെ
വലിയപകുതി വച്ചുനീട്ടിയ കുസൃതിച്ചിരിയുടെ മുന്നില്‍,
വേനല്‍വറുതിയുടെ മരണകാഹളം മുഴക്കിയെത്തുന്ന
ആദ്യമഴയുടെ താളത്തുടിപ്പുകള്‍ക്കുള്ളില്‍,
അരണ്ടവെളിച്ചത്തില്‍ അടഞ്ഞ വാതിലിനപ്പുറം
പിറവിയുടെ ആദ്യതാളത്തിന്റെ കാത്തിരിപ്പിനിടയില്‍,
കുഞ്ഞിക്കുടുക്കയുടെ വികൃതിത്തരങ്ങളെ ശാസിക്കാനാകാതെ,
തന്റെ ബാല്യമോര്‍ത്ത്‌ ഉള്ളാലെ ചിരിച്ച പിതൃമനസിനുള്ളില്‍,
ഒരു പരിഭവത്തിനും ചുംബനത്തിനുമിടയിലെ
സുഖമുള്ള വേദനയുടെ ദൂരത്തിനിടയില്‍,
വഴിപിരിയുന്നിടത്ത് പിരിയാന്‍ കഴിയാതെ
വിതുമ്പിനിന്നുപോയ കണ്ണുകളുടെ യാത്രാമൊഴിയില്‍,
പ്രാണന്റെ പകുതി പകുത്തുകൊണ്ട് പോയ
ഓര്‍മകളുടെ മണ്‍കൂമ്പാരത്തിന്,
പുലര്‍മഞ്ഞിന്റെ കുളിരിലും വിറയാര്‍ന്ന കൈകളാല്‍
സമ്മാനിച്ച്‌ പോന്ന ചുവന്ന റോസാപ്പൂക്കളില്‍,
ഇനിയും ചൊല്ലാതെ കാത്തുവെച്ച കവിതകളില്‍,
പൂര്‍ത്തിയാക്കാതെ പോയ ചിത്രങ്ങളില്‍,
മൗനം തീക്ഷ്ണം. സുന്ദരം. വാചാലം.

Thursday 13 March 2014

ഒരു സന്ധ്യാജപം

വീണ്ടുമൊരു ചായക്കോപ്പയും ചെറുമഴയും.
വീണ്ടും മൗനവും ഓര്‍മകളും പിന്നെ, ഉന്മാദവും.
വീണ്ടും അസ്തമയസൂര്യന്റെ ചിരിയില്‍  ചുവപ്പിനെക്കാളധികം മഞ്ഞ.
എന്റെ സ്വപ്നങ്ങളില്‍ ഇരുളിനെക്കാള്‍ വെളിച്ചവും.

പരുന്ത്

വെയില് മൂക്കുംവരെ 
ഉയര്‍ന്ന ചില്ലകളുടെ നിഴലില്‍ ഒളിച്ച്,
ചോര തിളപ്പിക്കുന്ന ചൂടില്‍
മുകളിലേയ്ക്ക് കുതിച്ചുയര്‍ന്ന്,
ഏറുമ്പുകളെപ്പോലെ കാണുന്ന മനുഷ്യകൂട്ടങ്ങള്‍ക്കു മീതെ
വട്ടം ചുറ്റിപ്പറന്ന്,
ദിശ മാറി കുസൃതി കാട്ടുന്ന കാറ്റില്‍
ചിറകനക്കാതെ ഒഴുകിനടന്ന്,
ഇടയ്ക്കൊന്ന് യോഗിയെപ്പോലെ
കെട്ടിടമുകളില്‍ വിശ്രമിച്ച്‌,
വീണ്ടും ഉന്നതിയുടെ സ്ഫടികത്തുണ്ടുകളെ
ചിറകാല്‍ തഴുകാന്‍ ഉയര്‍ന്നു പൊങ്ങി,
ഓരോ കാഴ്ചയിലും, ഓരോ സ്മൃതിയിലും
എന്റെ മനസിനെ പിടിച്ചുലച്ച്,
കമ്പിയഴികളുടെ ബന്ധനമില്ലാത്ത പരുന്തേ, നീയും!
പിന്നെ ചരട് പൊട്ടിയ എന്റെ സ്വപ്നങ്ങളും,
ഇനിയും ചരട് പൊട്ടാത്ത കുറെ ഓര്‍മകളും.

Friday 24 January 2014

പരാതി

മടുത്തു നിങ്ങളുടെ കൂടെയുള്ള ഈ നശിച്ച ജീവിതം!
ഓന്തിനെപ്പോലെ നിറം മാറുന്ന സ്വഭാവം.
രാവിലെ കണ്ണ്തുറക്കേണ്ട താമസം തുടങ്ങും
അരിശവും ശകാരവും,
ചിലപ്പോൾ ഉപദ്രവവും.
എത്ര ദിവസം കട്ടിലിൽ നിന്ന് താഴെ വീണിരിക്കുന്നു.
അല്ല, വീഴ്ത്തിയിരിക്കുന്നു.
ജോലി ചെയ്താലും കുറ്റം, ഇല്ലേലും കുറ്റം.

അല്പം ആശ്വാസം രാത്രിയിലാണ്.
ലൈറ്റ് അണക്കുന്നതിന് മുൻപ്
സ്നേഹത്തോടെയുള്ള ആ വരവും, ആ നോട്ടവും!!!
ഹോ! ദ്രിശ്യത്തിലെ ലാലേട്ടൻ തോറ്റുപോകും.
നേരം വെളുത്താൽ വീണ്ടും, തഥൈവ!
പ്രാർഥിക്കാത്ത ദൈവങ്ങളില്ല.
നേരാത്ത നേർച്ചകളില്ല.
ഇത്രയൊക്കെ കഷ്ടപ്പെടുത്തുവാൻ
ഭാര്യയൊന്നുമല്ലല്ലൊ മനുഷ്യനേ...
ഒരു പാവം ടൈംപീസ്‌ അല്ലേ ഞാൻ!

എന്റെ കവിത ഉറങ്ങുകയാണ്.

പേനയുടെ തുമ്പിൽ മഷി എത്താഞ്ഞിട്ടല്ല!
കടലാസിന് പേനയോടു നീരസം തോന്നിയിട്ടല്ല!
എഴുത്ത്പലകയും കട്ടൻകാപ്പിയും
മുട്ടൻ ചിന്തകളും ഉണ്ടാവാഞ്ഞിട്ടുമല്ല!!!
പിന്നെയോ, 
"തോന്നുമ്പോൾ തോന്നുമ്പോൾ ഉണ്ടായിവരാൻ 
നീയെനിക്കു ചെലവിനു തരുന്നുണ്ടോ?"
എന്ന് തറുതല പറഞ്ഞ്,
എഴുത്ത്പലകയ്ക്ക് ഒരു ഉഗ്രൻ പുച്ഛവും സമ്മാനിച്ച്‌,
എന്റെ കവിത ഉറങ്ങുകയാണ്.

പാവം! ഉറങ്ങട്ടെ.
കൂടെ എന്റെ വിഭ്രാന്തികളും! 

Monday 20 January 2014

മഴ

ഈ തണുപ്പിലും 
ഞാൻ മഴയ്ക്കായി കൊതിക്കുന്നുവെന്നത്
വിചിത്രം തന്നെ.

ഉള്ളിലൊരായിരം മഴ പെയ്തു തിമിര്ക്കുന്നുണ്ട് ഇപ്പോഴും.
അലൂമിനിയം ഷീറ്റിൽ മഴ തീർത്ത താളവും,
പാറക്കുളത്തിൽ മഴ വരച്ച ഓളവും,
ചുടുമണ്ണിന്റെ മേനിയിൽ നിന്നുയിർത്ത നിശ്വാസവും,
ഇലച്ചാർത്തുകളിൽ പ്രണയബദ്ധരായ സ്ഫടിക ഗോളങ്ങളുടെ കിന്നാരവും!

മഴ പെയ്യുന്നതും കാത്തിരിക്കുന്നു ഞാൻ.

ഈ കോണ്‍ക്രീറ്റു കാട്ടിലെ ചത്ത മഴയെയല്ല,
നാട്ടിൻപുറത്തിന്റെ നന്മ വിട്ടു മാറത്ത മഴയെ.
തൊടിയിലെ കുളത്തിൽ കടലാസുവഞ്ചി ഒഴുക്കാൻ

അടുത്ത മഴക്കാലം എനിക്ക് ചെന്നെത്താനാവുമോ?

Saturday 18 January 2014

ഒരു പ്യൂപ്പയുടെ ആത്മഗതം. എന്റേയും!!!

ഒളിച്ചോടുകയായിരുന്നു ഞാൻ,
ശബ്ദങ്ങളിൽ നിന്ന് നിശബ്ദതയിലേയ്ക്ക്,
വെളിച്ചത്തുനിന്ന് ഇരുളിലേയ്ക്ക്,
കണ്ടുമുട്ടലുകളിൽ നിന്ന് കാണാമറയത്തേയ്ക്ക്,
ജീവിതത്തിൽ നിന്ന് സ്വപ്നങ്ങളിലേയ്ക്ക്,
ഒളിച്ചോടുകയായിരുന്നു.
എല്ലാ പുഴുക്കളും ശലഭമാകുന്നതിനു മുൻപ് 
പ്യൂപ്പയാവണമായിരിക്കും.
ഈ പുറംതോട് പൊളിച്ചു പറന്ന് പൊങ്ങുന്നത്
ഒരു വലിയ വേദനയാവാം.
ഒരു ചായക്കോപ്പയുടെ ഇരുപുറവും
ഒരായിരം കഥ പറഞ്ഞു കേൾക്കുവാൻ,
പുതുമഴ പെയ്ത മണ്ണിൽ
കാലടി പതിപ്പിച്ചു നടക്കുവാൻ,
സ്വയം സ്നേഹിച്ച് എന്റെ പ്രണയം
വരണ്ടുപോയില്ലെന്നു തെളിയിക്കുവാൻ,
പ്രവാസം അവസാനിക്കുമ്പോൾ
ഈ വേദന കടന്നു ഞാൻ പറന്നു വരും,
ചിറകുകൾ തളർന്നുപോയില്ലെങ്കിൽ!