Friday 24 April 2015

ചത്ത പല്ലുകളും ചാവാത്ത മരങ്ങളും

കേടു വന്ന പല്ലെടുക്കാന്‍ ചെന്നപ്പോള്‍
ചെറുപ്പക്കാരന്‍ ഡോക്ടറിനോട്‌
പല്ലുവേദന ആണെന്ന് പറഞ്ഞു പോയി.
"അതിന് പല്ലുകള്‍ക്ക് വേദനിക്കില്ലെടോ.
അവ ചത്തു ജീവിക്കുകയാണ്.
വേരുറപ്പിച്ചു നില്ക്കാന്‍ അനുവദിക്കുന്ന എല്ലുകളുടെയും,
പൊതിഞ്ഞു നില്‍കുന്ന മാംസത്തിന്റെയും
ദാക്ഷിണ്യത്തില്‍ അവയങ്ങനെ ചത്തു ജീവിക്കുകയാണ്."
ശരിയാണ്!
അവ തോന്നിയത് പോലെ തിന്നുന്നു. കുടിക്കുന്നു.
ഒടുവില്‍ കേടാവുന്നു.
അഭയം തന്ന എല്ലുകള്‍ക്കും
പൊതിഞ്ഞു കാത്ത ദശയ്ക്കും
വേദന നല്‍കുന്നു.
ഒടുക്കം, വീണ്ടും വേദനയും
ബോണസായി കുറെ തുന്നിക്കെട്ടലുകളും നല്‍കി,
അവ യാത്ര പറയുന്നു.
ചത്ത പല്ലുകള്‍!
ഹൌ!! അതെഴുതിയപ്പോള്‍
ഇന്നലെയിട്ട തുന്നലുകള്‍ക്കടുത്ത് നല്ല വേദന.
അവയ്ക്കെല്ലാം മനസിലാക്കാനവുന്നുണ്ടാവും.
ഈ ദുഷിപ്പെല്ലാം എഴുതിയതിനു
അനുഭവിക്കട്ടെ എന്ന് കരുതിയിട്ടുണ്ടാവും!!

പല്ലുകളുടെ വേരുകളെപറ്റി ഓര്‍ത്തപ്പോള്‍
മനസ്സില്‍ വന്നത് മരങ്ങളെക്കുറിച്ചാണ്.
ചത്തു ജീവിക്കുന്ന പല്ലുകളും
ചത്ത മണ്ണിനെ ഉയിര്‍പ്പിക്കുന്ന മരങ്ങളും
ഒരിക്കലും ഒരേ ചേരിയില്‍ ആവാന്‍ പറ്റില്ലല്ലോ.
സത്യത്തില്‍ നാമൊക്കെയും പിറവി കൊണ്ടത്‌
മരങ്ങള്‍ ആവാനാണ്.
തണലും തണുപ്പും
വായുവും വെള്ളവും,
ജീവനും നല്‍കുന്ന മരങ്ങള്‍.
വേരുറപ്പിച്ച മണ്ണിനെ സജീവമാക്കി കാക്കുന്നവര്‍.
എന്നാല്‍, നാമൊക്കെയും ചത്ത പല്ലുകളെപ്പോലെയാണ്.
നില്ക്കാന്‍ ദാനം കിട്ടിയ ഇടം പോലും
കേടു വരുത്തുന്നവര്‍.
എനിക്കിനിയെങ്കിലും ഒരു ചെറു മരമാകണം.
ഒരു പുല്‍ക്കൊടിക്കെങ്കിലും തണല്‍ നല്‍കണം.
നിലനില്‍ക്കാന്‍ ദാനം കിട്ടിയ ഇടത്തിനെ
നശിച്ചു പോകാന്‍ വിട്ടുകൊടുത്തവന്റെ
ജീവനെക്കുറിച്ചുള്ള അവസാനത്തെ സ്വപ്നം!
ഒരിക്കല്‍, എനിക്കുമൊരു മരമാവണം.