Sunday 24 June 2012

'തലതിരിഞ്ഞവന്‍'

ആരും ഇതേ വരെ കടന്നു ചെല്ലാന്‍ കൂട്ടാക്കാത്ത,
ഒരു ചെറു കാല്‍പ്പാടു പോലും പതിയാത്ത,
പുതു വഴി തന്നില്‍ പോകുവാന്‍ ഞാന്‍ കൊതിച്ചു.
യാത്ര ആരംഭിച്ചപ്പോള്‍ ഏവരും 'തലതിരിഞ്ഞവന്‍' എന്ന് വിളിച്ചു.
ഉറ്റവരും ഉടയവരും,

കൂടെ നില്‍കാതെ കൈയ്യൊഴിഞ്ഞു.
മറിച്ചൊരു വാക്കും ഉരിയാടാതെ,
ഏതാനും ഓട്ടക്കാലണകളുടെ സമ്പാദ്യവുമായി,
ഞാന്‍ നടന്നു.
കൂട്ടിനെന്റെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും!! 
മെല്ലെ ഏവരും കണ്ണില്‍ നിന്നും മായവേ,
ഞാന്‍ വെട്ടിയ പുതുവഴിയില്‍,
രാജാവിനെപ്പോലെ നിന്ന് ഞാന്‍ ആര്‍ത്തട്ടഹസിച്ചു.
"നിങ്ങള്‍ ഭോഷര്‍, തലതിരിഞ്ഞവര്‍!!!
കണ്ണടച്ച് ഇരുട്ടയെന്നു കരുതുന്നവര്‍.
പോവുക, പോയിതുലയുക,
നിങ്ങളും, ജീര്‍ണിച്ച നിങ്ങളുടെ വ്യവസ്ഥിതികളും,

നരകത്തിലേയ്ക്ക്,
നാശത്തിലേയ്ക്ക്.
സ്വാതന്ത്ര്യമേ, ജീവ സംഗീതമേ,
വരുന്നിതാ,

ഞാനും, എന്റെ 'തലതിരിഞ്ഞ' കിനാവുകളും.