Friday 21 October 2011

സ്നേഹം

ആദ്യം സ്നേഹം അമ്മയായിരുന്നു.
    അമ്മയുടെ വാത്സല്യമായിരുന്നു. 
    മധുരമൂരും മുലപ്പാലായിരുന്നു.
ബാല്യത്തില്‍ സ്നേഹം സൗഹൃദമായിരുന്നു.
    രണ്ടായിപ്പകുത്ത മിടായി ആയിരുന്നു. 
    കൊതിയൂറും മാമ്പഴക്കാലമായിരുന്നു.
പിന്നെ സ്നേഹം പ്രണയമായിരുന്നു.
    ഒരു കുടക്കീഴിലെ മഴനടത്തമായിരുന്നു.
    ഒന്നിച്ചു കണ്ട സ്വപ്നങ്ങളായിരുന്നു.
വിരഹത്തില്‍ സ്നേഹം കവിതയായിരുന്നു.
    സിരകളില്‍ പടരും ലഹരിയായിരുന്നു.
    ബോധക്കേടിന്റെ സായഹ്നങ്ങളായിരുന്നു.
നഗരത്തില്‍ സ്നേഹം നാട്യമായിരുന്നു.
    ചമയം പൊതിഞ്ഞ മുഖംമൂടികളായിരുന്നു.
    അധികാരച്ചക്രത്ത്തിന്റെ സൂത്രവാക്യമായിരുന്നു.
ഒടുവില്‍ സ്നേഹം ഏകാന്തതയായിരുന്നു.
    കനലായെരിയുന്ന ആത്മനൊമ്പരങ്ങളായിരുന്നു.
    ജീവിതം ദുരിതവും മരണം സ്വപ്നവുമായിരുന്നു.
    ആ ഏകാന്ത സ്വപ്നം കൊണ്ട് 
    ആറടി മണ്ണ് വിലയ്ക്കുവാങ്ങി 
    കാത്തിരിക്കയായിരുന്നു.
    സ്നേഹമേ, മരണമേ, നീ വൈകുവതെന്തേ?

Saturday 15 October 2011

മിസ്സ്ഡ് കോള്‍

മുത്തശ്ശി ചൊല്ലി,
"മോളേ, മണി മുഴങ്ങുന്നു.
അഞ്ചലോട്ടക്കാരന്‍ വരുന്നു.
അച്ഛനെ വിളിക്ക്. ചേട്ടനെ വിളിക്ക്."
മുത്തശ്ശി മണ്ടിയെന്നോതികൊണ്ട്
എല്‍. കെ. ജി. ക്കാരി മൊബൈലുമായ് വന്നു. 
"അഞ്ചലോട്ടക്കാരനുമല്ല, പോസ്റ്റുമാനുമല്ല ,
പപ്പയുടെ പുതിയ റിംഗ് ടോണ്‍ അല്ലോ ഇത് മുത്തശ്ശി"
"റിംഗ് ടോണോ? അതെന്തു കുന്തം!
കടിച്ചാല്‍ പൊട്ടുമെങ്കില്‍ ഒന്നെനിക്കും തരൂ കുട്ടീ"
മുത്തശ്ശി മണ്ടിയെന്നോതവേ,
വന്നൂ മമ്മയുടെ മെസ്സേജ്
"ഞാന്‍ വരാന്‍ വൈകും. കാപ്പി അടുക്കളയിലുണ്ട്.
പപ്പയോടും പറഞ്ഞേക്കു".
ഫോണില്‍  നിന്നും കണ്ണ് പറിക്കാതെ
കുട്ടി അടുക്കളയിലേക്കു പോയി....

മൊബൈല്‍ ഫോണിന്റെ സ്വകാര്യതയില്‍ 
ഹൃദയം പങ്കുവെച്ച കാമുകന്‍
കാമുകിയോട് ചൊല്ലി;
"പ്രിയേ, നിന്റെ മധുമയ നാദം 
എന്റെ മനസിന്റെ റിംഗ് ടോണ്‍.
നിന്റെ സുന്ദര രൂപം എന്‍ ഹൃദയത്തിന്‍ സ്ക്രീന്‍ സേവര്‍.
നീയിന്നലെ തന്ന മിസ്സ്ഡ് കോളുകളില്‍ ഒന്ന്
ഇപ്പോഴുമെന്റെ ഇന്‍ ബോക്സില്‍ മായാതെ കിടക്കുന്നു."
അവള്‍ ചൊല്ലി;
"നീയാണെന്റെ ലൈഫ് ടൈം കണക്ഷന്‍.
എപ്പോഴും ഫുള്‍ റേഞ്ച്.
നീയില്ലാത്ത ജീവിതം 
സിം ഇല്ലാത്ത സെറ്റ് പോലെ".
പെട്ടെന്ന് അവന്റെ മറ്റൊരു ഫോണ്‍ ശബ്ദിച്ചു.
അപ്പുറത്തൊരു കുയില്‍ നാദം.
അവന്‍ പറഞ്ഞു;
"എന്റെ പ്രിയേ, ഒരു നിമിഷം.
ഒരേയൊരു നിമിഷം.
ഞാനിപ്പോള്‍ വരാം".
അവന്‍ പറന്നകന്നു, മറ്റൊരു സ്വപ്ന ലോകത്തിലേക്ക്‌.
അവളപ്പോഴും അവന്റെ വിളിക്കായി കാത്തിരുന്നു........

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ 
അക്കങ്ങളും  അക്ഷരക്കൂട്ടങ്ങളും 
ശിരസില്‍ വലിയൊരു ഭാരം തീര്‍ത്തപ്പോള്‍ 
രവി ഫോണ്‍ എടുത്ത് വെറുതെ ഡയല്‍ ചെയ്തു.
മിസ്സ്ഡ് കോളുകള്‍!!!
എണ്ണുവാന്‍ പറ്റുമോ??? ഒരിക്കലുമില്ല!
മറുപടി പറന്നെത്തി.
ഓഫീസിനു മുന്നില്‍ പോലീസ് ജീപ്പിന്റെ ഹോണടി ശബ്ദം.
"എസ്. ഐ.യുടെ ഭാര്യക്ക് മിസ്സ്ഡ് കോള്‍ പെരുമഴ.
എവിടെ ആ കള്ള തിരുമാലി?".
പിന്നെ രവിക്ക് സ്വന്തം
വിലങ്ങും കോടതിയും കംബിയഴികളും.
ശുഭം!

കണ്ണുള്ളവരേ കാണുവിന്‍.
ചെവിയുള്ളവരെ കേള്കുവിന്‍.
ഉത്തരാധുനിക ലോകം.
വിപ്ലവാത്മക വികസനം.
ഇവിടെ പുതുയുഗം പിറക്കുന്നു.
ഇവിടെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു.
ആരാണിവിടെ അധികാരി?
മനുഷ്യനോ? മയക്കും മൊബൈലോ?
ഫോണ്‍ എടുക്കു.... വിളിക്കു....
നിങ്ങള്‍ക്കായി പാട്ടിന്റെ പെരുമഴ.
നാട്ടിലെങ്ങും പാട്ടായി.
സൗജന്യം!
തികച്ചും സൗജന്യം!
റിംഗ് ടോണ്‍ കേട്ട് ഉറങ്ങീടുന്ന ബാല്യങ്ങള്‍.
മിസ്സ്ഡ് കോളും മെസ്സേജുമായി
ഹൃദയം പങ്കിടുന്ന യൗവനം.
ഓഫീസിലും ബൈക്കിലും 
വഴിയിലും കുളിമുറിയിലും
ഫോണ്‍ ചെവിയോടു ചേര്‍ക്കുന്ന 
ഉദ്യോഗസ്തര്‍.
പേര് മാറ്റി, വയസു മാറ്റി, ആളെ മാറ്റി,
മൊബൈല്‍ ഫോണിലൂടെ ചെറുപ്പമാവുന്ന
മുതുമുത്തശ്ശന്മാര്‍.
മൊബൈല്‍ ഫോണ്‍!!!
ഇത് ആധുനിക ലോകത്തിന്റെ സന്തതി.
ദൂരം കുറയ്ക്കുന്നു, മനസുകളെ ചേര്‍ക്കുന്നു.
എന്നാല്‍ മനസ് നന്നല്ലെങ്കില്‍???
അതാ ഫോണ്‍ ബെല്ലടിക്കുന്നു.
ഞാന്‍ വിട വാങ്ങട്ടെ.
ആരായിരിക്കും അപ്പുറത്ത്?
ആരുമാവട്ടെ, ഞാന്‍ ഹാപ്പി.
ജീവിതം ആസ്വദിക്കണം
ആടിത്തിമിര്‍ക്കണം.
 ആസ്വദിക്കൂ ഓരോ നിമിഷവും....