Friday, 24 January 2014

പരാതി

മടുത്തു നിങ്ങളുടെ കൂടെയുള്ള ഈ നശിച്ച ജീവിതം!
ഓന്തിനെപ്പോലെ നിറം മാറുന്ന സ്വഭാവം.
രാവിലെ കണ്ണ്തുറക്കേണ്ട താമസം തുടങ്ങും
അരിശവും ശകാരവും,
ചിലപ്പോൾ ഉപദ്രവവും.
എത്ര ദിവസം കട്ടിലിൽ നിന്ന് താഴെ വീണിരിക്കുന്നു.
അല്ല, വീഴ്ത്തിയിരിക്കുന്നു.
ജോലി ചെയ്താലും കുറ്റം, ഇല്ലേലും കുറ്റം.

അല്പം ആശ്വാസം രാത്രിയിലാണ്.
ലൈറ്റ് അണക്കുന്നതിന് മുൻപ്
സ്നേഹത്തോടെയുള്ള ആ വരവും, ആ നോട്ടവും!!!
ഹോ! ദ്രിശ്യത്തിലെ ലാലേട്ടൻ തോറ്റുപോകും.
നേരം വെളുത്താൽ വീണ്ടും, തഥൈവ!
പ്രാർഥിക്കാത്ത ദൈവങ്ങളില്ല.
നേരാത്ത നേർച്ചകളില്ല.
ഇത്രയൊക്കെ കഷ്ടപ്പെടുത്തുവാൻ
ഭാര്യയൊന്നുമല്ലല്ലൊ മനുഷ്യനേ...
ഒരു പാവം ടൈംപീസ്‌ അല്ലേ ഞാൻ!

എന്റെ കവിത ഉറങ്ങുകയാണ്.

പേനയുടെ തുമ്പിൽ മഷി എത്താഞ്ഞിട്ടല്ല!
കടലാസിന് പേനയോടു നീരസം തോന്നിയിട്ടല്ല!
എഴുത്ത്പലകയും കട്ടൻകാപ്പിയും
മുട്ടൻ ചിന്തകളും ഉണ്ടാവാഞ്ഞിട്ടുമല്ല!!!
പിന്നെയോ, 
"തോന്നുമ്പോൾ തോന്നുമ്പോൾ ഉണ്ടായിവരാൻ 
നീയെനിക്കു ചെലവിനു തരുന്നുണ്ടോ?"
എന്ന് തറുതല പറഞ്ഞ്,
എഴുത്ത്പലകയ്ക്ക് ഒരു ഉഗ്രൻ പുച്ഛവും സമ്മാനിച്ച്‌,
എന്റെ കവിത ഉറങ്ങുകയാണ്.

പാവം! ഉറങ്ങട്ടെ.
കൂടെ എന്റെ വിഭ്രാന്തികളും! 

Monday, 20 January 2014

മഴ

ഈ തണുപ്പിലും 
ഞാൻ മഴയ്ക്കായി കൊതിക്കുന്നുവെന്നത്
വിചിത്രം തന്നെ.

ഉള്ളിലൊരായിരം മഴ പെയ്തു തിമിര്ക്കുന്നുണ്ട് ഇപ്പോഴും.
അലൂമിനിയം ഷീറ്റിൽ മഴ തീർത്ത താളവും,
പാറക്കുളത്തിൽ മഴ വരച്ച ഓളവും,
ചുടുമണ്ണിന്റെ മേനിയിൽ നിന്നുയിർത്ത നിശ്വാസവും,
ഇലച്ചാർത്തുകളിൽ പ്രണയബദ്ധരായ സ്ഫടിക ഗോളങ്ങളുടെ കിന്നാരവും!

മഴ പെയ്യുന്നതും കാത്തിരിക്കുന്നു ഞാൻ.

ഈ കോണ്‍ക്രീറ്റു കാട്ടിലെ ചത്ത മഴയെയല്ല,
നാട്ടിൻപുറത്തിന്റെ നന്മ വിട്ടു മാറത്ത മഴയെ.
തൊടിയിലെ കുളത്തിൽ കടലാസുവഞ്ചി ഒഴുക്കാൻ

അടുത്ത മഴക്കാലം എനിക്ക് ചെന്നെത്താനാവുമോ?

Saturday, 18 January 2014

ഒരു പ്യൂപ്പയുടെ ആത്മഗതം. എന്റേയും!!!

ഒളിച്ചോടുകയായിരുന്നു ഞാൻ,
ശബ്ദങ്ങളിൽ നിന്ന് നിശബ്ദതയിലേയ്ക്ക്,
വെളിച്ചത്തുനിന്ന് ഇരുളിലേയ്ക്ക്,
കണ്ടുമുട്ടലുകളിൽ നിന്ന് കാണാമറയത്തേയ്ക്ക്,
ജീവിതത്തിൽ നിന്ന് സ്വപ്നങ്ങളിലേയ്ക്ക്,
ഒളിച്ചോടുകയായിരുന്നു.
എല്ലാ പുഴുക്കളും ശലഭമാകുന്നതിനു മുൻപ് 
പ്യൂപ്പയാവണമായിരിക്കും.
ഈ പുറംതോട് പൊളിച്ചു പറന്ന് പൊങ്ങുന്നത്
ഒരു വലിയ വേദനയാവാം.
ഒരു ചായക്കോപ്പയുടെ ഇരുപുറവും
ഒരായിരം കഥ പറഞ്ഞു കേൾക്കുവാൻ,
പുതുമഴ പെയ്ത മണ്ണിൽ
കാലടി പതിപ്പിച്ചു നടക്കുവാൻ,
സ്വയം സ്നേഹിച്ച് എന്റെ പ്രണയം
വരണ്ടുപോയില്ലെന്നു തെളിയിക്കുവാൻ,
പ്രവാസം അവസാനിക്കുമ്പോൾ
ഈ വേദന കടന്നു ഞാൻ പറന്നു വരും,
ചിറകുകൾ തളർന്നുപോയില്ലെങ്കിൽ!

Tuesday, 29 October 2013

മുടിയില്ലാത്തവർ ഭാഗ്യവാന്മാർ.

ഇന്നലെക്കണ്ട 'മലിംഗ' മുടിയനോട് തോന്നിയത് 
അസൂയയായിരുന്നോ?
ഛെ! അസൂയയോ? എനിക്കോ? എന്തിനു!?
മുടിയില്ലാത്തവർ ഭാഗ്യവാന്മാർ.
മുടിയില്ലാതിരിക്കുന്നതിനും ഉണ്ട് കുറെ ഗുണങ്ങൾ.

മുടി കൊഴിയില്ല. ചുരുളില്ല. വളയില്ല.
ചീപ്പും കണ്ണാടിയും വേണ്ട.
മാസം 50 രൂപ പാഴാക്കണ്ട.
മഴ നനഞ്ഞാൽ പണി പിടിക്കില്ല.
വെയിലടിച്ചാൽ വിയര്പ്പ് താഴില്ല.
കുളിച്ചുകഴിഞ്ഞുള്ള സർക്കസുവേണ്ട.

മുടിയന്മാരുടെ ഇടയിലൊരു മൊട്ടത്തല ഐശ്വര്യം തന്നെ.
നാല് പേര് നോക്കും.
മറ്റൊരു മോട്ടയെ കണ്ടാൽ ഓസിനൊരു ചിരിയും!
മുടിയില്ലാത്തവനുമുണ്ട് ഒരുപാടു സൗഭാഗ്യങ്ങൾ.
മുടിയുള്ളവൻ ആലോചിച്ചാൽ കിട്ടുക കുറെ അസൗകര്യങ്ങൾ മാത്രം!
അപ്പോൾ അസൂയ തോന്നേണ്ടത് ആര്ക്ക്??
മുടിയില്ലാത്തവര്ക്കോ മുടിയന്മാര്ക്കോ???

ഒരു പ്രാര്ത്ഥന. ഒരേയൊരു പ്രാര്ത്ഥന.
ഒരു കല്യാണം കഴിയുന്ന വരെ
ഫഹദിക്കയുടെ പടങ്ങൾ എല്ലാം 100 ദിവസം ഓടിച്ചേക്കണേ....

Saturday, 24 August 2013

ഭ്രാന്ത്

ഒറ്റച്ചെവിയന്റെ കിറുക്കിനെ 
പ്രണയിച്ചവർ നമ്മൾ.
ആർട്ട് ഗ്യാലറിയിലെ ചുവരിൽ 
സൂര്യകാന്തിപ്പൂക്കളെക്കണ്ട് 
മതിമറന്നവർ നമ്മൾ.
അസ്തമയസൂര്യന്റെ കുസൃതികളിൽ,
ചെമപ്പിനേക്കാൾ മഞ്ഞയെ 
സ്നേഹിച്ചവർ നമ്മൾ.
ഇന്ന് ഈ ക്യാൻവാസിൽ 
നിന്റെ ചിത്രമെഴുതി തീർക്കുമ്പോൾ,
നിന്റെ കണ്ണുകളിൽ 
അനുരാഗത്തിന്റെ ഭ്രാന്ത് 
തീപടർത്തുന്നത് കാണുമ്പോൾ,
ഒരു ചോദ്യം,
ഒരേയൊരു ചോദ്യം.
പകുത്തു തന്നുകൂടെ നിന്റെ ഇടം ചെവി,
നിന്റെ പ്രണയത്തിന്റെ,
നമ്മുടെ വിഭ്രാന്തികളുടെ,
സ്മരണയ്ക്കായി.

Friday, 23 August 2013

ദേശീയ പതാക

ചുവപ്പ്. പച്ച. വെള്ള.
തോരണങ്ങൾ നിറം മാറി മാറി അണിഞ്ഞു നിന്നു.
പക്ഷെ, പുകയുടെ നിറം കറുപ്പ് തന്നെ ആയിരുന്നു.
എന്റെ ജനാലചില്ലിൽ അത് മങ്ങൾ വീഴ്ത്തിയിരുന്നു.
നന്ന്.
എനിക്കൊരു മറ ആവശ്യമായിരുന്നു.

വെസ്പ സ്കൂട്ടറിന്റെ മുന്നിൽ 
കുളിച്ചൊരുങ്ങി സുന്ദരിയായി നിന്ന 
ഏഴു വയസുകാരിയുടെ കയ്യിൽ നിന്നും
ഒരു പ്ലാസ്റ്റിക് പതാക താഴെ വീണു.
അത് ആര് കൈക്കലാക്കും എന്നറിയാൻ 
ഞാനെന്റെ മറയ്ക്കു പിന്നിൽ 
അക്ഷമനായി നിന്നു.
പക്ഷെ, ആരും വന്നില്ല.
ഗാന്ധി പണ്ടേ പ്രതിമയും കടലാസും ആക്കപ്പെട്ടിരുന്നു.
ഭാരതാംബ കുത്തക മുതലാളിമാരാൽ 
ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.
വഴിനടന്നവരാകട്ടെ,
'ഫ്രീഡം ഓഫർ' കൈക്കലാക്കാൻ 
തിരക്ക് കൂട്ടുന്നവരായിരുന്നു.
ദേശസ്നേഹമില്ലാത്ത പരിഷകൾ!!!

"എങ്കിൽ പിന്നെ തനിക്കു എടുത്തുകൂടേ?"
എന്ന് ചോദിക്കരുത്, സുഹൃത്തേ.
ആ ഐറ്റത്തിനു ഞാൻ കാശു മുടക്കിയിട്ടില്ലല്ലോ!!!