Wednesday, 17 July 2013

സ്വപ്നാടനങ്ങൾ.

സ്വപ്നങ്ങളൊക്കെയും മേഘങ്ങളെപ്പോലെ ആയിരിക്കണം.
തെളിഞ്ഞ ആകാശത്ത്
ആനയായും കുതിരയായും,
പുണ്യാളൻ ആയും പൊന്നിൻ കുരിശായും,
മാലാഖയായും മണവാട്ടിയായും
അതങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കും.
കിനാവ്‌ കാണിക്കും.
ചിലപ്പോ പെയ്തു നിറയ്ക്കും,
മണ്ണും മനസും.
മറ്റു ചിലപ്പോൾ ചില വികൃതികൾ കാട്ടും.
ഒരു കാറ്റ് വന്നു വിളിച്ചാൽ,
വേറൊരു ആകാശം തേടിപ്പോകും,
കാത്തിരിക്കുന്നവർ പോലും അറിയാതെ.
ചിലപ്പോൾ വെളിച്ചത്തെ ഇരുട്ടാക്കും,
മറ്റു ചിലപ്പോൾ ഇരുളിനെ വെളിച്ചവും.

കള്ളങ്ങൾ കൊണ്ട് ഒരു മുഖം മൂടി ഞാൻ ഉണ്ടാക്കി.
സത്യം ശവക്കുഴിയിൽ,
 മറവുചെയ്യപ്പെട്ട മറ്റു സത്യങ്ങളോട് സല്ലപിക്കട്ടെ.
എനിക്ക് ഈ കള്ളങ്ങളുടെ മുഖംമൂടി തന്നെ മതി.
ശവക്കുഴിയിൽ സല്ലപിക്കുന്ന സത്യവും
സ്വപ്‌നങ്ങൾ കാണുന്നുണ്ടാവാം.
അവരുടെ സ്വപ്നങ്ങളും മേഘങ്ങളെപ്പോലെ ആയിരിക്കുമോ?
അവരും മേഘങ്ങളേ കാണുന്നുണ്ടാവുമോ?
കുഴിവെട്ടുകാരൻ ആവണം സഹായി.
ജയിലിൽ ആവാമെങ്കിൽ ശവക്കുഴിയിൽ ആയാൽ എന്താ കൈക്കൂലി!!
മണ്ണറകളിൽ ഞെരിഞ്ഞമരുന്ന സത്യങ്ങളും
സ്വപ്നങ്ങളുടെ വഞ്ചനയിൽ വീണുപോയി.

ഒരു നാൾ ഭൂമി പിളരും.
മറ നീക്കി സത്യം പുറത്തു വരും.
അന്ന് ഭൂമിയിൽ സ്വപ്നങ്ങളുടെ യുഗം അവസാനിക്കും.
സ്വപ്നങ്ങൾ മേഘത്തെരിൽ പുതിയ ലോകം തേടി പോകും.
അന്ന് ഞാനും പോകും,
മേഘങ്ങളുടെ പിന്നാലെ.
എനീക്കു സത്യങ്ങള അല്ല, സ്വപ്‌നങ്ങൾ ആണ് വേണ്ടത്.
മുഖംമൂടിയണിഞ്ഞ സ്വപ്‌നങ്ങൾ.
ലഹരി പിടിപ്പിക്കുന്ന സ്വപ്നങ്ങൾ.
സ്വപ്നാടനങ്ങൾ.


വീണ്ടും........

വിലകെട്ടവയെന്നു കരുതി വലിച്ചെറിഞ്ഞ ഓർമത്തുണ്ടുകൾ 
തിരിഞ്ഞു കൊത്തുമ്പോൾ,
പ്രതികാരം ചെയ്തു തുടങ്ങുമ്പോൾ,
മറന്നു തുടങ്ങണം ശീലങ്ങളെ, വിഞാനത്തെ, സമ്പുഷ്ടിയെ,
വരിഞ്ഞു മുറുക്കുന്ന പരിചിത ഭാവങ്ങളെ.

പ്രണയിക്കണം ശീലക്കേടുകളെ, വിവരമില്ലയ്മയെ, പട്ടിണിയെ,
മണ്ണിനെ, മഴയെ, മരത്തിനെ.
വാങ്ങണം ഒരു കണ്ണടയും മുഖംമൂടിയും തോൾസഞ്ചിയും.
സഞ്ചരിക്കണം ആൾത്തിരക്കിൽ അനാഥനെപ്പോലെ.
ചിരിക്കണം ഭ്രാന്തു വന്നവനെപ്പോലെ.

എഴുതണം,
ചോരയായ ചോരയെല്ലാം മഷിക്കുപ്പിയിൽ നിറഞ്ഞപോലെ.
പാടണം, ഇനിയും താളമിട്ടിട്ടില്ലാത്ത 
ജീവിതപ്പുസ്തകത്തിന്റെ ചിതലരിച്ച ഏടുകൾ, സ്വപ്‌നങ്ങൾ.
ഉണ്ണണം, ഉറങ്ങണം, ഊര് ചുറ്റണം.

അന്ന്,
ആത്മാവ് വീണ്ടും സന്തോഷിക്കും.
നേട്ടങ്ങൾ ഉണ്ടാവും, ഓർത്തു വയ്ക്കുവാൻ.
വലിച്ചെറിയുവാനും ഉണ്ടാവും വീണ്ടും വിലകെട്ട ഓർമത്തുണ്ടുകൾ.
അവ പിന്നെയും തിരിഞ്ഞു കൊത്തും, ഒരിക്കൽ.
വീണ്ടും, ആവര്ത്തന വിരസമല്ലാത്ത, കറതീർന്ന,
ജീവിത ചക്രത്തിന്റെ കറക്കം.
വീണ്ടും, പ്രണയവും മറവിയും മറ്റും.   
ശുഭം.


          

Thursday, 12 July 2012

റിബല്‍

സ്വാതന്ത്ര്യത്തിനു വേണ്ടി കൊതിച്ച മനസിനോടും,
വിപ്ലവത്തിന്റെ ലഹരി തേടിയ ആത്മാവോടും,
വഞ്ചന കാട്ടി ഞാനെന്നും.
എന്‍ സ്വപ്നങ്ങളുടെ ചിറകരിഞ്ഞതും,
എന്‍  മോഹങ്ങളെ  തളച്ചിട്ടതും,
എന്റെ ഭീരുത്വമല്ലാതെ മറ്റെന്ത്!!!
ജീര്‍ണിച്ച സംസ്കാരമേ,
മൃതിയടയുന്ന സമൂഹമേ,
ലജ്ജ തോന്നീടുന്നു,
നിങ്ങളെക്കുറിച്ചല്ല,
എന്റെ ഭീരുത്വത്തെ കുറിച്ച്.
'രാജാവ് നഗ്നനാണെന്നു' വിളിച്ചു പറഞ്ഞ കുട്ടിയുടെ ധൈര്യം,
എന്തേ എനിക്കില്ലാതെ പോയി???
ചാരത്തില്‍ നിന്നും പറന്നുയരാന്‍ കൊതിച്ചു, പക്ഷെ,
മെഴുകുതിരി നാളത്തില്‍ നിന്നും
എന്റെ ചിറകു കരിയാതെ നോക്കാന്‍ മറന്നു.
ഇനി വയ്യ.
തൃപ്തിയടയാതെ മറഞ്ഞ
അനേകം ആത്മാക്കളോടൊപ്പം,
ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ്,
ഇനി വിശുദ്ധ യുദ്ധം.
ദുരഭിമാനത്തിനു മേല്‍ കോട്ട കെട്ടി,
സ്വയം പ്രവാചക സ്ഥാനം കെട്ടിയാടുന്നവരേ,
ഇതാ നിങ്ങളുടെ അന്ത്യ കാഹളം,
ഇതാ നിങ്ങളുടെ മരണ മണി!!
മനസേ സമാധാനിക്കുക.
ഇനി സ്വാതന്ത്ര്യത്തിന്റെ നാളുകള്‍.
റിബലുകളെ പിഴുതെറിയുന്ന ബൂര്‍ഷ്വാ സംസ്കാരമേ,
മടങ്ങുക വിസ്മൃതിയിലേയ്ക്ക്..
നിന്റെ നാശവും എന്റെ സ്വാതന്ത്ര്യവും,
ഇതാ ഇവിടെ!!!
       


  

Sunday, 24 June 2012

'തലതിരിഞ്ഞവന്‍'

ആരും ഇതേ വരെ കടന്നു ചെല്ലാന്‍ കൂട്ടാക്കാത്ത,
ഒരു ചെറു കാല്‍പ്പാടു പോലും പതിയാത്ത,
പുതു വഴി തന്നില്‍ പോകുവാന്‍ ഞാന്‍ കൊതിച്ചു.
യാത്ര ആരംഭിച്ചപ്പോള്‍ ഏവരും 'തലതിരിഞ്ഞവന്‍' എന്ന് വിളിച്ചു.
ഉറ്റവരും ഉടയവരും,

കൂടെ നില്‍കാതെ കൈയ്യൊഴിഞ്ഞു.
മറിച്ചൊരു വാക്കും ഉരിയാടാതെ,
ഏതാനും ഓട്ടക്കാലണകളുടെ സമ്പാദ്യവുമായി,
ഞാന്‍ നടന്നു.
കൂട്ടിനെന്റെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും!! 
മെല്ലെ ഏവരും കണ്ണില്‍ നിന്നും മായവേ,
ഞാന്‍ വെട്ടിയ പുതുവഴിയില്‍,
രാജാവിനെപ്പോലെ നിന്ന് ഞാന്‍ ആര്‍ത്തട്ടഹസിച്ചു.
"നിങ്ങള്‍ ഭോഷര്‍, തലതിരിഞ്ഞവര്‍!!!
കണ്ണടച്ച് ഇരുട്ടയെന്നു കരുതുന്നവര്‍.
പോവുക, പോയിതുലയുക,
നിങ്ങളും, ജീര്‍ണിച്ച നിങ്ങളുടെ വ്യവസ്ഥിതികളും,

നരകത്തിലേയ്ക്ക്,
നാശത്തിലേയ്ക്ക്.
സ്വാതന്ത്ര്യമേ, ജീവ സംഗീതമേ,
വരുന്നിതാ,

ഞാനും, എന്റെ 'തലതിരിഞ്ഞ' കിനാവുകളും.    
  

Wednesday, 21 December 2011

കുപ്പി വെള്ളത്തിന്റെ കുമ്പസാരങ്ങള്‍


ശീതീകരിച്ച കോണ്ക്രീറ്റ് കെട്ടിടത്തിനുള്ളില്‍
നിരയായി വിശ്രമിപ്പതിനു മുന്‍പ്
എനിക്കൊരു ബാല്യമുണ്ടായിരുന്നു,
ഒരു ജനതയെ താലോടിയുണര്‍ത്തിയ യൌവനമുണ്ടായിരുന്നു.
പച്ചക്കാടിന്റെ ഊഷ്മളതയില്‍ നി-
ന്നുയിര്‍കൊണ്ട നാള്‍ മുതലിന്നോളം 
അനേകരുടെ ദാഹമകറ്റിയും കണ്ണീര്‍ അടക്കിയും 
ഞാന്‍ സംതൃപ്തി തേടുകയായിരുന്നു.
ഒഴുക്കിന് തടയിടുന്ന അണക്കെട്ടുകളിലും,
വൈദ്യുതി ജന്മമെടുക്കുന്ന പല്‍ച്ചക്രങ്ങളിലും,
ജീവിതം തുള്ളിക്കളിച്ചപ്പോള്‍ 
ഞാനറിയാതെ ഒരു ദുര എന്നില്‍ രൂപം കൊണ്ടു.
ഉരുളന്‍ കല്ലുകളില്‍ ചിന്നിച്ചിതറി മുറിവേറ്റൊരെന്‍ ശരീരം, 
മിനുസപ്പെടുത്തിയ കോണ്ക്രീറ്റ് പാതയില്‍
അഭിമാനപുളകിതമായി.
എന്നെക്കാത്ത് ക്യു നിന്ന പട്ടണവാസിയുടെ കണ്ണില്‍
ഞാനെന്റെ മതിപ്പ് കണ്ടു സന്തോഷിച്ചു.
സുന്ദര നഗരത്തിന്റെ കരസ്പര്‍ശമേറ്റ് 
പുളകിതയായ ഞാനെന്റെ പൂര്‍വ ജന്മങ്ങളെ വിസ്മരിച്ചു.
തെറ്റ്! തെറ്റ്! എന്നത്മാവ് മന്ത്രിച്ചു.
വൈകിപ്പോയി ഞാന്‍, എത്തിയെന്‍ ദുരയുടെ 
പാപപ്പരിഹാര തീര്‍ത്ഥത്തില്‍.
കരപുരണ്ടെന്റെ പളുങ്കുമേനി കറുപ്പാര്‍ന്നു.
മെഴുക്കു പുരണ്ടെന്റെ വാസന കൈവിട്ടു.
ഒരഴുക്ക് ചാലില്‍ ജന്മം ഒടുങ്ങുമെന്നു കരുതിയ എന്നെ 
രക്ഷിച്ചിവിടെ എത്തിച്ച മഹാമനസ്കരേ, നന്ദി!
ഇന്നെന്നെ നോക്കിടും കണ്ണുകളില്‍ കാണുന്നു ഞാന്‍,
ഒരായിരം ജന്മസംതൃപ്തി.
വീണ്ടും അഭിമാനമുണരുകയായി, പക്ഷെ
കലുഷിതമായോരെന്‍ ആത്മാവിലും,
കപടമാമെന്‍ ശരീരകാന്തിയിലും,
ഒളിഞ്ഞു നില്‍ക്കുന്ന പാപഭാരങ്ങള്‍,
എത്ര തുടിപ്പുകള്‍ വറ്റിക്കും?
എത്ര ഇലയനക്കങ്ങളെ ഹനിക്കും?
ഒരു മഹാ വിപത്തെന്റെ ഗര്‍ഭപാത്രത്തില്‍ 
പേറിയെത്തുന്നു ഞാന്‍!
കോളറയോ, കോഴിപ്പനിയോ, അതോ 
പുതിയ പേരിടാത്ത, 'മരുന്നു വിലപനക്കാരന്റെ കഞ്ഞിയോ?'.
പുറംമോടി നോക്കുന്ന പുതിയ മനസുകളേ,
നിന്റെ അന്ത്യത്തിനായി എത്തുന്നു ഞാന്‍,
നിന്നോടൊപ്പം എരിയുന്ന ചാവേറാവാന്‍,
ഇത് എന്റെ പാപബോധം കറ വീഴ്ത്തിയ 
ആത്മഹത്യാക്കുറിപ്പും!

Tuesday, 20 December 2011

ട്രാഫിക്‌ പോലീസുകാരന്‍


"നിങ്ങളുടെ വിഷപ്പുക ശ്വസിച്ചെന്റെ
ശ്വാസകോശം കിഴിഞ്ഞു.
ചെവിതുലയ്ക്കും ഹോണടികള്‍ എന്‍
കേള്‍വിയെ ഹനിച്ചു.
സൂര്യ താപമേറ്റെറ്റെന്റെ
മുടിയിഴകള്‍ കൊഴിഞ്ഞു.
നിങ്ങളുടെ പാത സുഗമമാക്കിയെന്റെ
കൈകാലുകള്‍ തളര്‍ന്നു."
അവിചാരിതമായി കിട്ടിയ ഇടവേളയില്‍
ട്രാഫിക്‌ പോലീസുകാരന്‍ ചിന്തിച്ചു.
ഇരുപതാണ്ടു നീണ്ട ജോലിഭാരത്തെ
ഇനിയും താന്‍ ചുമന്നീടുന്നതെന്തിനോ?
എത്ര കോടി വാഹനങ്ങള്‍ തന്നെ കടന്നു പോയിട്ടുണ്ടാവാം.
എത്ര കോടി മനുഷ്യര്‍ താനെ പ്രാകിയിട്ടുമുണ്ടാകാം.
ഏതോ ക്രിക്കറ്റുകാരന് ടെന്നീസ് എല്‍ബോ വന്നപ്പോള്‍
പ്രാര്‍ത്ഥിക്കാന്‍ ജനകോടികള്‍.
അവര്‍ക്കായി കൈകാലുകള്‍ ചലിപ്പിക്കും തനിക്കു
തേയ്മാനം വന്നാല്‍ ആര്‍ക്കെന്തു ചേതം?
ബച്ചന്റെ മരുമകള്‍ പെറുന്നതും കാത്ത്
നെടുവീര്‍പ്പിടുന്ന ലോകം.
തന്റെ ഭാര്യ പ്രസവ വേദനയാല്‍ പുളഞ്ഞപ്പോഴും
പൊരി വെയിലത്ത് ഡ്യൂട്ടി ചെയ്തതോര്‍ത്തയാള്‍.
പോം! പോം! ഒരു വേണാടിന്റെ സീല്‍ക്കാരം
അയാളുടെ ചിന്തയ്ക്ക് സഡന്‍ ബ്രേക്ക് ഇട്ടു.
മുന്‍കാല വൈരാഗ്യം  തീര്‍ക്കാന്‍ കുതികൊള്ളുംപോലെ
നിരന്നിടും യന്ത്ര ഭീമന്മാരെ നോക്കി,
സ്ഥാനം തെറ്റിയ തൊപ്പി നേരെയാക്കി,
അയാള്‍ മെല്ലെ ആള്‍ക്കൂട്ടത്തിലേയ്ക്ക് നടന്നകന്നു.
അപ്പോള്‍ ട്രാഫിക്‌ സിഗ്നല്‍ പോസ്റ്റില്‍
ചുവപ്പ് ലൈറ്റ് കത്തി നില്പുണ്ടായിരുന്നു. 

Wednesday, 23 November 2011

സൂര്യകാന്തിപ്പൂക്കളുടെ ചിത്രകാരന്...










സൂര്യ ശോഭയില്‍ മുങ്ങിയ
നിന്റെ ശരത്കാലോദ്യാനത്തില്‍,
തിളങ്ങുന്ന സൈപ്രസ് മരങ്ങള്‍ക്കിടയില്‍,
ഓറഞ്ച് ചാലിച്ച ചെസ്റ്റ്നട്ടിന്‍ തുരുത്തുകളില്‍,
രക്ത വര്‍ണാങ്കിതമായ ചോലക്കാടുകളില്‍,
നിനെ ഞാന്‍ തിരഞ്ഞു വന്നു.
യാത്രയില്‍ എങ്ങോ കണ്ട ഖനിയിലെ
കരിപുരണ്ട ജീവിതങ്ങള്‍,
ജീവിക്കുന്ന ക്രിസ്തുവെന്നു അലറിവിളിച്ചപ്പോള്‍
നിന്നെ ഞാന്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു.
എര്സ്യുലയെ നീ ഇഷ്ടപ്പെട്ടു.
കേയെ നീ പ്രണയിച്ചു.
ക്രിസ്റ്റിന്‍ നിനക്ക് സ്വാന്തനമായി.
റാഷെല്‍ നിന്റെ സ്വന്തം മാടപ്പ്രാവും!


വാന്‍ഗോഗ്, പ്രിയ ചിത്രകാരാ,                                                                      
നീ ചിത്രമെഴുതിയത്
കണ്ണീരുകൊണ്ടോ, കിനാവുകൊണ്ടോ?
ആകാശം ചായം ചാലിച്ച വയല്പ്പരപ്പില്‍
നിന്നെ തേടിയെത്തിയ ഞാന്‍ കണ്ടത്
ചെമ്മന്ണില്‍ കുതിര്‍ന്ന ചുടുചോരത്തുള്ളികള്‍ മാത്രം.
അവ നിന്റെ ചിത്രങ്ങളേക്കാള്‍ തുടുത്തിരുന്നു.
ഇനിയും വരച്ചിടാതെ
അനേകം ഓര്‍മ്മകള്‍ ബാക്കിവച്ച്,
ഒരു തോക്കിന്‍മുനയാല്‍
നീ സ്വയം ചിത്രമായതെന്തേ?
ഇന്നീ പൂക്കൂട,
സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞൊരീ കൂട,
കാണുമ്പോള്‍,
ഓര്‍ക്കുന്നു നിന്നെ ഞാന്‍,
വാന്‍ഗോഗ്! പ്രിയ ചിത്രകാരാ,
വേദനയില്‍ ആത്മാവിനെ കണ്ടെത്തിയവനേ,
ഇനിയൊരിക്കലും,
ഈ പൂക്കള്‍ വാടാതിരുന്നെങ്കില്‍???